തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണാ എസ് നായരുടെ വോട്ട് അഭ്യർത്ഥനാ നോട്ടീസ് പേരൂർക്കടയിലെ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ. പേരൂർക്കട വാർഡിൽ വിതരണം ചെയ്യാൻ വെച്ച അഭ്യർത്ഥനാ നോട്ടീസുകളാണ് ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. വലിയ കെട്ടായിട്ടാണ് അഭ്യർത്ഥനാ നോട്ടീസുകൾ ഉപേക്ഷിച്ചത്.

നേരത്തെ വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കിവിറ്റത് വിവാദമായിരുന്നു. വ്യാഴാഴ്‌ച്ചയായിരുന്നു വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രികടയിൽ കണ്ടെത്തിയത്. അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയിൽ വിറ്റത്.

നന്തൻകോഡ് വൈഎംആർ ജംക്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകൾ കെട്ടികിടക്കുന്നത്. സംഭവത്തിൽ പാർട്ടി പ്രവർത്തകൻ ബാലുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

പോളിങ് ബൂത്തുകളിലേക്കുള്ള റോഡിനിരുവശത്തും പതിക്കാനാണ് പേരൂർകടയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും 4 കെട്ട് പോസ്റ്ററുകൾ ബാലുവിന് നൽകിയത്. ഇത് ബാലുവിന്റെ നന്തൻകോട്ടെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്.

തെരഞ്ഞെടുപ്പിന് ശേഷം ബാക്കി വന്ന പോസ്റ്ററുകളും കത്തിച്ച് നശിപ്പിക്കണമെന്നാണ് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ അവ വിറ്റ് കാശാക്കുകയായിരുന്നു. പോസ്റ്ററുകൾ ആക്രിക്കടയിൽ വിൽക്കുന്നത് സംബന്ധിച്ച് നന്തൻകോട് 40-ാം നമ്പർ ബൂത്ത് പ്രസിഡണ്ട് സജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും ഇത് മറികടന്നാണ് പോസ്റ്റർ വിറ്റത്.