തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വർഗീയ ധ്രുവീകരണത്തിന്റെ ഗുണഫലം കോൺഗ്രസും ബിജെപിയും പങ്കിടുകയാണ്. ബിജെപി വോട്ടുകച്ചവടത്തിലൂടെ നേട്ടമുണ്ടാക്കിയെന്നും വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പര്യടനം നടത്തും. ചൊവ്വാഴ്ച കൊല്ലത്ത് പരിപാടിക്ക് തുടക്കമാകും.

വിവിധ വിഭാഗം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ രുപീകരിക്കുകയാണ് പര്യടനത്തിന്റെ ലക്ഷ്യമെന്ന് വിജയരാഘവൻ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തുടർ ഭരണം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള പര്യടനം നടത്താൻ ലക്ഷ്യമിട്ടിരിക്കുന്നത്. പര്യടനത്തിന്റെ വിശദാംശങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

എല്ലാ ജില്ലകളിലും വിവിധ മേഖലകളിലെ പ്രമുഖരുമായി ചർച്ച നടത്തുന്ന മുഖ്യമന്ത്രി അവരുടെ നിർദ്ദേശവും അഭിപ്രായങ്ങളും സ്വീകരിക്കുകയും അവ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുകയും ചെയ്യും.ചൊവ്വാഴ്ച ( ഡിസംബർ 22 ) രാവിലെ കൊല്ലത്ത് നിന്നും ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം അന്നേ ദിവസം വൈകിട്ട് പത്തനംതിട്ടയിലും എത്തും.

23ന് രാവിലെ ഇടുക്കിയിലും വൈകിട്ട് കോട്ടയത്തുമെത്തും. മുഖ്യമന്ത്രി 24ന് തിരുവനന്തപുരത്ത് തിരിച്ചെത്തുകയും മന്ത്രിസഭായോഗ ശേഷം വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഡിസംബർ 26ന് കണ്ണൂർ, 27ന് കാസർകോട്, കോഴിക്കോട്, വയനാട്. 28 ന് മലപ്പുറം, പാലക്കാട്. 29ന് തൃശൂർ, 30ന് എറണാകുളം. അന്നേ ദിവസം വൈകിട്ട് ആലപ്പുഴയിൽ പര്യടനം സമാപിക്കും