കൊച്ചി: ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നെങ്കിലും പെരിയാറിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. നിലവിലെ സാഹചര്യത്തിൽ അപകട നിലയിലെത്തില്ല. നിലവിലെ 1.017 മീറ്റർ മാത്രമാണ് പെരിയാറിൽ ജലനിരപ്പ്. പ്രളയ മുന്നറിയിപ്പിന് ജലനിരപ്പ് 2.5 മീറ്റർ എത്തണം. അപകട നില എത്തണമെങ്കിൽ 3.5 മീറ്റർ എത്തണമെന്നും മന്ത്രി പറഞ്ഞു.

പ്രകൃതി ക്ഷോഭം മൂലം കെഎസ്ഇബിക്ക് 18 കോടി രൂപയുടെ നഷ്ടം ഉണ്ടായി. വെള്ളം തുറന്ന് വിട്ടത് മൂലം മാത്രം 10 കോടി രൂപ നഷ്ടമുണ്ടായി എന്നും മന്ത്രി അറിയിച്ചു.

ഇടുക്കി ഡാം തുറക്കുന്നതിന് മുൻപ് മുൻകരുതലായിട്ടാണ് ഇടമലയാർ ഡാം തുറന്നത്. ഡാമിന്റെ രണ്ട് ഷട്ടറുകൾ 80 സെന്റീ മീറ്റർ ആണ് ഉയർത്തിയത്. രാവിലെ ആറ് മണിയോടെയാണ് ഇടമലയാർ അണക്കെട്ട് തുറന്നത്.

ഇടമലയാർ ഡാം തുറന്നത് പെരിയാറിലെ ജലനിരപ്പിൽ കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ല. 44 സെന്റീ മീറ്റർ മാത്രമാണ് വെള്ളം ഉയർന്നത്. പിന്നാലെ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. രാവിലെ 11 മണിയോടെയാണ് ആദ്യത്തെ ഷട്ടർ തുറന്നത്. ഇടുക്കി ഡാം കൂടി തുറന്നതോടെ പെരിയാറിന്റെ പരിസരത്ത് കനത്ത ജാഗ്രതയിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആലുവയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നാളെ എറണാകുളം ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കൊച്ചിയിൽ കൺട്രോൾ റൂം തുറന്നു