ന്യൂഡൽഹി: രാജ്യത്തെ വാക്സിനേഷൻ നയത്തിൽ ദുർബല ജനവിഭാഗം അവഗണന നേരിടുന്നുവെന്ന വിമർശനങ്ങൾക്കിടെ സ്വകാര്യ കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വാക്സിൻ ലഭിക്കുന്നതിനായി കൈമാറ്റം ചെയ്യാനാവാത്ത ഇലക്ട്രോണിക് വൗച്ചറുകൾ നൽകുമെന്ന് കേന്ദ്രസർക്കാർ. വാക്‌സിനേഷനിൽ സമ്പന്നർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് നീക്കം.

വരുമാനം കണക്കിലെടുക്കാതെ എല്ലാ പൗരന്മാരും കേന്ദ്രത്തിന്റെ സൗജന്യ വാക്സിനേഷന് അർഹരാണാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 'പൊതുജന ക്ഷേമം' എന്ന മനോഭാവത്തിൽ, സ്വകാര്യ കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വാക്സിൻ നൽകുന്നതിനായി കൈമാറ്റം ചെയ്യാനാവാത്ത ഇലക്ട്രോണിക് വൗച്ചറുകൾ തയ്യാറാക്കാൻ പദ്ധതിയുണ്ട്. പ്രായമായവരെയും ഭിന്നശേഷിയുള്ളവരെയും സഹായിക്കുന്നതിന്, വീടിനടുത്തുള്ള കോവിഡ് വാക്സിനേഷൻ സെന്ററുകളും ആരംഭിച്ചെന്നും കേന്ദ്രം വ്യക്തമാക്കി.

കൂടാതെ, ജയിൽ തടവുകാർ, വൃദ്ധ ഭവനങ്ങളിലെ പൗരന്മാർ, വഴിയോര യാചകർ, കൂടാതെ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള യോഗ്യതയുള്ള വ്യക്തികൾ എന്നിവരുൾപ്പെടെ, നിർദ്ദിഷ്ട തിരിച്ചറിയൽ കാർഡുകൾ കൈവശം ഇല്ലാത്ത ദുർബല വിഭാഗങ്ങളെ കണ്ടെത്തി, ബന്ധപ്പെട്ട സർക്കാർ വകുപ്പികളുടേയും സംഘടനകളുടേയും സഹായത്തോടെ ജില്ലാ കർമ്മ സമിതി അവർക്ക് വാക്സിനേഷൻ നൽകുന്നു.

വാക്സിനേഷൻ നിരക്ക് മെച്ചപ്പെടുത്തുന്നതിന്, ജോലി സ്ഥലവുമായി ബന്ധപ്പെട്ടുള്ള അഥവാ സ്വകാര്യ അന്തർ-ജില്ലാ/അന്തർ-സംസ്ഥാന വാക്സിനേഷൻ കേന്ദ്രങ്ങളുടെ മാപ്പിംഗും നടത്തിവരുന്നു. 18 വയസ്സിന് മുകളിലുള്ള ജീവനക്കാർക്ക്, വാക്സിനേഷനായി ജോലിസ്ഥലത്ത് ഇതിനകം നിലവിലുള്ള കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച്, അവരുടെ ആശ്രിതർക്ക് വാക്സിനേഷൻ ലഭ്യമാക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകരിൽ 87.4 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസും, രജിസ്റ്റർ ചെയ്ത കോവിഡ് മുന്നണിപ്പോരാളികളിൽ 90.8 ശതമാനത്തിനും ഒന്നാം ഡോസ് നൽകിയതിലൂടെ, ഈ സമീപനം മികച്ച ഫലങ്ങൾ നേടി. ഇതുവരെ, 45+ വയസ് പ്രായമുള്ളവരിൽ 45.1% പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 49.35% പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.

2021 ജൂൺ 21 മുതൽ നടപ്പിലാക്കിയ പുതുക്കിയ ദേശീയ കോവിഡ് വാക്സിനേഷൻ നയം പ്രകാരം, ആഭ്യന്തര വാക്സിൻ നിർമ്മാതാക്കൾക്ക് സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാക്സിനുകൾ നൽകാനുള്ള അനുമതി നൽകിയിട്ടുണ്ട് (ഇത് അവരുടെ പ്രതിമാസ ഉൽപാദനത്തിന്റെ 25% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു). എല്ലാ പൗരന്മാർക്കും അവരുടെ വരുമാന നില കണക്കിലെടുക്കാതെ കേന്ദ്ര ഗവൺമെന്റ് നൽകുന്ന സൗജന്യ വാക്സിനേഷന് അർഹതയുണ്ട്. പണം നൽകാനുള്ള കഴിവുള്ളവരെ സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.

കോവിഡിനെതിരായ വാക്സിനേഷൻ പദ്ധതി പ്രൊഫഷണലുകളെയും ആരോഗ്യ, മുൻനിര പ്രവർത്തകരേയും ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളെയും സംരക്ഷിക്കുന്നതിലൂടെ രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകുന്നുവെന്നും സർക്കാർ വ്യക്തമാക്കി.