കോഴിക്കോട്: കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിർത്തിയിൽ കർഷകനെ ആന ചവിട്ടിക്കൊന്ന ദാരുണ സംഭവമുണ്ടായത് ഇന്ന് പുലർച്ചെ. ഇരു ജില്ലകളുടെ അതിർത്തിയായ ഊർങ്ങാട്ടിരി പഞ്ചായത്തിലെ കോണ്ണൂർകണ്ടിയിലാണ് സംഭവമുണ്ടായത്. വടക്കേതടത്തിൽ സെബാസ്റ്റ്യനെ (60) യാണ് ആന ചവിട്ടി കൊന്നത്.

സെബാസ്റ്റ്യൻ ഇന്നലെ വൈകിട്ട് ബന്ധുവീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം മലമുകളിലുള്ള തന്റെ വീട്ടിലേക്ക് പോയതാണ്. ഇന്ന് രാവിലെ മലമുകളിലെ മറ്റൊരു കർഷകനാണ് സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന ചവിട്ടിക്കൊന്നതായി മനസ്സിലായത്.

അരീക്കോട് സ്റ്റേഷനിൽ നിന്നും പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈ പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. പ്രദേശവാസികൾ പല തവണ അധികൃതർക്ക് പരാതി നൽകുകയും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികളായ കർഷകർ വ്യക്തമാക്കി. പ്രദേശത്ത് എത്തിയ ഫോസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത് അൽപ്പ നേരം പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാക്കി. വന്യജീവി ശല്യത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് താമരശ്ശേരി രൂപത ഇൻഫാം ഡയറക്ടർ ഫാദർ ജോസ് പെണ്ണാം പറബ് പറഞ്ഞു

അരീക്കോട് സബ് ഇൻസ്‌പെക്ടർ വി വി വിമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. രണ്ടാഴ്ച മുമ്പ് ഓടക്കയത്ത് കടിഞ്ഞി എന്ന് പറയുന്ന ആദിവാസിയെയും ആന ചവിട്ടി കൊന്നിരുന്നു.