ഇടുക്കി: മന്ത്രി എം.എം. മണിയോട് തെരഞ്ഞെടുപ്പിൽ മാത്രമല്ല, പന്തയത്തിലും പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാർത്ഥി ഇ.എം. ആഗസ്തി ഒടുവിൽ വാക്കുപാലിച്ചു. പന്തയത്തിൽ പരാജയപ്പെട്ടതിന് തല മൊട്ടയടിച്ച ഫോട്ടോ അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.

ഒരു ചാനൽ ചർച്ചയിൽ ഉടുമ്പൻചോലയിൽ 20,000 ന് മുകളിൽ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എംഎം മണി അവകാശപ്പെട്ടിരുന്നു. എന്നാൽ അത് അടിസ്ഥാനമില്ലാത്ത അവകാശവാദമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ 20,000 വോട്ടിന് തോറ്റാൽ തല മൊട്ടയടിക്കുമെന്നും ആഗസ്തി വെല്ലുവിളിച്ചിരുന്നു.

വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് മണിയുടെ ഭൂരിപക്ഷം 20,000 കടന്നപ്പോൾ തന്നെ താൻ തല മൊട്ടയടിക്കുമെന്ന് അഗസ്തി ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. അതിന്റെ ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ പതിവാണെന്നും അഗസ്തി തന്റെ സുഹൃത്താണെന്നും മണി മറുപടി നൽകിയിരുന്നു. എന്നാൽ തന്റെ വാക്കിൽ നിന്നും പിന്തിരിയാൻ അഗസ്തി തയ്യാറായിരുന്നില്ല. അതിന്റെ ഭാഗമായാണ് ഇന്ന് തല മൊട്ടയടിച്ച് അതിന്റെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്തി മൊട്ടയടിച്ച ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉടുമ്പൻചോലയിൽ ഇംഎം അഗസ്തിക്കെതിരെ മന്ത്രി എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016-ൽ 1109 വോട്ട് മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം.