ഹൈദരാബാദ്: ടി.ആർ.എസ്. എംപി. നമ നാഗേശ്വരറാവുവിന്റെ വീട്ടിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് റെയ്ഡ്. 1064 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിലാണ് റെയ്ഡ്. റാഞ്ചി എക്സ്പ്രസ് ലിമിറ്റഡിന്റെ ഡയറക്ടർമാരുടെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. റാഞ്ചി-ജംഷഡ്പൂർ (എൻ.എച്ച്. -33) പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് 2019 മാർച്ചിൽ റാഞ്ചി എക്സ്പ്രസ് വേ ലിമിറ്റഡ്, മധുകോൺ ഗ്രൂപ്പ് ഓഫ് കമ്പനി, കാനറാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഓഫ് ബാങ്കുകൾ എന്നിവർക്കെതിരെ സിബിഐ. കേസ് രജിസ്റ്റർ ചെയ്തിരുന്നു.

നേരത്തെ ഹൈക്കോടതി സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണ റിപ്പോർട്ടിനായി എസ്.എഫ്.ഐ.ഒയെ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) നിയോഗിക്കുകയും ചെയ്തിരുന്നു. എസ്.എഫ്.ഐ.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സിബിഐ. കേസ് രജിസ്റ്റർ ചെയ്തത്.

പദ്ധതിയുടെ പുരോഗതി പരിശോധിക്കാതെ കാനറാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം 1,029.39 കോടി രൂപ അനുവദിച്ചെന്നും ഇതിൽ 264 കോടി ഡോളർ കമ്പനികൾ വഴിതിരിച്ചുവിട്ടതായും ഈ പദ്ധതിക്കായി ഉപയോഗിച്ചിട്ടില്ലെന്നും എസ്.എഫ്.ഐ.ഒ. റിപ്പോർട്ടിൽ പറയുന്നു.