കണ്ണൂർ: ലീഗിനെ വിമർശിച്ചാൽ അതെങ്ങനെ ന്യൂനപക്ഷങ്ങൾക്കെതിരാകുമെന്ന് മന്ത്രി ഇ പി ജയരാജൻ. മുസ്ലിംലീ​ഗിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനമെന്നും മന്ത്രി പറഞ്ഞു. ലീഗിനെ വിമർശിച്ചതിന്റെ പേരിൽ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടാകുമെന്നും ഒരു പ്രകോപനത്തിലും പ്രവർത്തകർ വീണു പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമാധാനം ഉറപ്പാക്കാനാകണം നമ്മുടെ പ്രവർത്തനങ്ങൾ എന്നും ജയരാജൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് നാശത്തിന്റെ വക്കിലേക്കാണ് പോകുന്നത് എന്നും മന്ത്രി പറഞ്ഞു. രണ്ട് സീറ്റിന് വേണ്ടി നിലപാടുകളിൽ വെള്ളം ചേർക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീ​ഗിനെ മുഖ്യമന്ത്രി വിമർശിച്ചതിനെ ന്യയീകരിച്ച് നിരവധി സിപിഎം നേതാക്കളാണ് രം​ഗത്തെത്തിയത്. മുസ്ലിം ലീ​ഗിനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും രം​ഗത്തെത്തി. ലീഗിനെതിരേയുള്ള മുഖ്യമന്ത്രിയുടെ വിമർശനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്ലീങ്ങളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും വിജയരാഘവൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെത് രാഷ്ട്രീയ നിലപാടാണ്. ആ രാഷ്ട്രീയ നിലപാടിന് സമൂഹ താത്പര്യമുണ്ട്. കേരളത്തിൽ മതമൗലികവാദം വളരാൻ പാടില്ല. ലീഗ് ശ്രമിച്ചത് എല്ലാ വർഗീയതയ്ക്കുമൊപ്പം സന്ധിചെയ്ത് കേരളത്തെ നിയന്ത്രിക്കാനാണ്. സ്വന്തം വർഗീയ വാദത്തിന്റെ കരുത്തിൽ കേരളത്തെതന്നെ നിയന്ത്രിക്കുക എന്ന നിഗൂഢ താത്പര്യം ലീഗിനുണ്ട്. കോൺഗ്രസ് അതിന് വിധേയമാകും. എന്നാൽ കേരളീയ സമൂഹം അതിനെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുമെന്നും വിജയരാഘവൻ വ്യക്തമാക്കി.

ബിജെപിയുമായും ലീഗ് സഖ്യം ചെയ്യുകയുണ്ടായി. തികച്ചും അവസരവാദപരമായ രാഷ്ട്രീയം തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചത് ലീഗായിരുന്നു. കോൺഗ്രസ് ഇതിന്റെ ഫലം പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മുന്നിൽ ഈ വസ്തുതകൾ ചൂണ്ടിക്കാണിച്ചതിലുള്ള വിഷമം കൊണ്ടുള്ള ചില പ്രതികരണങ്ങളാണ് കോൺഗ്രസ്, ലീഗ് നേതാക്കൾ നടത്തിയതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗിനെ വിമർശിക്കുന്നത് വർഗീയതയുടെ അനുരണനമാണെന്ന തരത്തിൽ സമസ്തയുടെ മുഖപത്രം മുഖപ്രസംഗം എഴുതിയത് മനസിൽ വർഗീയ ചിന്തയുള്ളതുകൊണ്ടാണെന്ന് ജയരാജൻ ആരോപിച്ചു. പലയിടത്തും വെൽഫെയർ പാർട്ടിയുമായും ചില സ്ഥലങ്ങളിൽ എസ്ഡിപിഐയുമായും സഹകരിക്കുന്ന നിലപാടാണ് ലീഗും കോൺഗ്രസും സ്വീകരിച്ചതെന്നും അദ്ദേ​ഹം ചൂണ്ടിക്കാട്ടി.

"മതനിരപേക്ഷതക്ക് വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയും സർക്കാരുമാണ് കേരളത്തിലുള്ളത്. അത്തരത്തിലുള്ള മുഖ്യമന്ത്രിയെയും സർക്കാറിനെയും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയായ കാര്യമല്ല. മുസ്ലിം സമുദായത്തിന് അകത്ത് സ്വത്വ ബോധം ഉൽപാദിപ്പിച്ച് അതിന്റെ അടിസ്ഥാനമാക്കി ഒരു വർഗീയ രാഷ്ട്രീയത്തിനുള്ള നീക്കമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയത്. പലയിടത്തും വെൽഫെയർ പാർട്ടിയുമായും ചില സ്ഥലങ്ങളിൽ എസ്ഡിപിഐയുമായും സഹകരിക്കുന്ന നിലപാടാണ് ലീഗും കോൺഗ്രസും സ്വീകരിച്ചത്. വർഗീയ ചേരിതിരിവ് സൃഷ്ടിച്ച്, കഴിഞ്ഞ ലോക്്‌സഭ തെരഞ്ഞെടുപ്പിലെ പോലെ ഇടതുപക്ഷ വിരുദ്ധ ജ്വരം ഉണ്ടാക്കാൻ ശ്രമിച്ചു. അത് പരാജയപ്പെട്ട കാര്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത്."-പി. ജയരാജൻ പറഞ്ഞു.