മിലാൻ: യൂറോ കപ്പിന് മുന്നോടിയായി നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ സ്പെയിനും പോർച്ചുഗലും സമനിലയിൽ പിരിഞ്ഞപ്പോൾ ഇറ്റലി തകർപ്പൻ ജയം സ്വന്തമാക്കി. ചെക് റിപബ്ലികിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇറ്റലി തകർത്തുവിട്ടത്. 23ആം മിനുട്ടിൽ ഇമ്മൊബിലെ ആണ് ഇറ്റലിക്കായി ഗോളടി ആരംഭിച്ചത്.

42ആം മിനുട്ടിൽ മധ്യനിര താരം ബരെല്ലയിലൂടെ ഇറ്റലി രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ഇൻസീനെയും ബെറാർഡിയും ഗോൾ നേടിയതോടെ ഗോൾപട്ടിക പൂർത്തിയാക്കി. ഇത് ഇറ്റലിയുടെ തുടർച്ചയായ എട്ടാം ക്ലീൻ ഷീറ്റായിരുന്നു. അവസാന 28 മത്സരങ്ങളിൽ ഒരു പരാജയം പോലും ഇറ്റലിക്ക് സംഭവിച്ചിട്ടില്ല. ഇനി യൂറോ കപ്പിൽ തുർക്കി എതിരായാണ് ഇറ്റലിയുടെ ആദ്യ മത്സരം.

അതേസമയം, മറ്റൊരു മത്സരത്തിൽ സ്‌പെയിനും പോർച്ചുഗലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. സ്‌പെയിനിന്റെ മൈതാനത്ത് ഇരുപതിനായിരത്തിലേറെ കാണികളെ സാക്ഷിയാക്കിയായിരുന്നു മത്സരം. ഫ്രഞ്ചുകാരനായിരുന്ന അയ്മെരിക് ലപോർട്ടെ സ്പെയിനിനുവേണ്ടി അരങ്ങേറ്റം കുറിച്ചു.

ഇരു ടീമുകളും കാര്യമായ അവസരങ്ങൾ തുറന്നെടുക്കുന്നതിൽ പരാജയപ്പെട്ടു. സ്പെയിനിനാണ് കൂടുതൽ ഗോളവസരങ്ങൾ ലഭിച്ചത്. അതാവട്ടെ അൽവാരോ മൊറാട്ടയും ഫെരാൻ ടോറസും മത്സരിച്ച് പാഴാക്കി. മൊറോട്ടയുടെ ഒരു ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് മടങ്ങുകയാണുണ്ടായത്. പോർച്ചുഗലിന് ഒരേയൊരു ഗോളവസരമാണ് ലഭിച്ചത്. അവസാന നിമിഷം ലഭിച്ച അവസരം ഡാനിലൊ പെരേര സ്പാനിഷ് ഗോളി ഉനൈ സൈമണിന്റെ കൈയിലേയ്ക്ക് അടിച്ച് നഷ്ടപ്പെടുത്തി. സ്പാനിഷ് താരം അൽവാരോ മൊറാറ്റയെ മത്സരത്തിനിടെ കാണികൾ പേര് പറഞ്ഞ് കൂവി വിളിച്ചത് നാണക്കേടായി.

പോർച്ചുഗലിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചെങ്കിലും നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഒന്ന് രണ്ട് മോശമല്ലാത്ത ഡ്രിബിളിങ്ങും ദുർബലമായ ഒരു ഹെഡ്ഡറും മാത്രമായിരുന്നു സംഭാവന.

മറ്റ് മത്സരങ്ങളിൽ എസ്തോണിയ ഫിൻലൻഡിനെയും (10) ലാത്വ ലിത്വാനിയയെയും (31) കൊസോവോ മാൾട്ടയെയും (21) നോർത്ത് മാസിഡോണിയ കസാഖ്സ്താനെയും (40) ഹംഗറി സൈപ്രസിനെയും (10) കാമറൂൺ നൈജീരിയയെയും (10) ഐസ്ലൻഡ് ഫറോ ഐലൻഡിനെയും (10) സ്ലൊവേനിയ ജിബ്രാൾട്ടറിനെയും (60) തോൽപിച്ചു.