സെന്റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ പോളണ്ടിനെതിരായ മത്സരത്തിൽ സ്ലോവാക്യയ്ക്ക് ജയം. 62-ാം മിനിറ്റിൽ ക്രൈകോവിയാക്ക് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ ശേഷിച്ച സമയം 10 പേരുമായാണ് പോളണ്ട് മത്സരം പൂർത്തിയാക്കിയത്. മിലൻ സ്‌ക്രിനിയറാണ് സ്ലോവാക്യയുടെ വിജയഗോൾ നേടിയത്. നേരത്തെ നേരത്തെ പോളണ്ട് ഗോൾ കീപ്പർ സെസ്നിയുടെ സെൽഫ് ഗോളിലാണ് സ്ലോവാക്യ മുന്നിലെത്തിയിരുന്നത്. കരോൾ ലിനേറ്റി പോളണ്ടിന്റെ ഒരു ഗോൾ നേടി.

ആദ്യ പകുതിയിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയത് പോളണ്ട് നിരയായിരുന്നു. എന്നാൽ സറ്റ്കയും പെകാരിക്കും സ്‌ക്രിയറും ഒന്നിച്ച സ്ലൊവാക്യ പ്രതിരോധം ഉറച്ചുനിന്നതോടെ ലെവൻഡോസ്‌കിയടക്കമുള്ള പോളണ്ട് താരങ്ങൾക്ക് ഫിനിഷിങ് അസാധ്യമായി. എന്നാൽ 18-ാം മിനിറ്റിൽ മത്സരത്തിന്റെ ഒഴുക്കിന് വിപരീതമായി സ്ലോവാക്യ ആദ്യ ഗോൾ നേടി. റോബർട്ട് മാക് ഇടതുവിംഗിലൂടെ പന്തുമായി വന്ന് പോളണ്ടിന്റെ ബോക്സിൽ കയറി. രണ്ട് പ്രതിരോധ താരങ്ങളെ കബളിപ്പ് മുന്നോട്ട് നീങ്ങിയ മാക് തൊടുത്ത ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുന്നതിനിടെ സെസ്നിയുടെ ദേഹത്ത് തട്ടി ഗോൾവര കടക്കുകയായിരുന്നു.

ആദ്യ പകുതിയിൽ പിന്നീട് ഗോളൊന്നും പിറന്നില്ല. എന്നാൽ രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ പോളണ്ട് ഗോൾ മടക്കി. ഇടത് വിംഗിലൂടെ പന്തുമായി മുന്നേറിയ മാസീസ് റിബസ് പന്തുമായി സ്ലോവാക്യൻ ബോക്സിൽ പ്രവേശിച്ചു. പ്രതിരോധം വളയുന്നതിന് അദ്ദേഹം ലിനേറ്റിക്ക് മറിച്ച് നൽകി. ലിനേറ്റി ഗോൾ കീപ്പർക്ക് അവസരം നൽകാതെ പന്ത് വലയിലാക്കി.

62-ാം മിനിറ്റിൽ പോളിഷ് മിഡ്ഫീൽഡർ ഗ്രസെഗോർസ് ക്രച്ചോവിയാക് ചുവപ്പുകാർഡുമായി മടങ്ങിയത് പോളണ്ടിന് തിരിച്ചടിയായി. ടൂർണമെന്റിലെ ആദ്യ ചുവപ്പുകാർഡായിരുന്നു അത്. ഇതോടെ ആക്രമണം കടുപ്പിച്ച സ്ലോവാക്യ 69-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. കോർണറിനെ തുടർന്നുണ്ടായ കൂട്ടപൊരിച്ചിലിനിടെ ഇന്റർ മിലാന്റെ പ്രതിരോധതാരം കൂടിയായ സ്‌ക്രിനിയർ വലകുലുക്കി. അവസാന നിമിഷങ്ങളിൽ പോളണ്ട് ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫലം കണ്ടില്ല. പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്‌കി നിറം മങ്ങിയതും വിനയായി.