സെന്റ് പീറ്റേർസ്ബർഗ്: യൂറോ കപ്പ് ക്വാർട്ടർ ഫൈനലിന് വെള്ളിയാഴ്ച തുടക്കം. ആദ്യ മത്സരത്തിൽ സ്‌പെയ്‌നിന് സ്വിറ്റ്‌സർലൻഡാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 9.30ന് മത്സരം ആരംഭിക്കും. ബെൽജിയവും ഇറ്റലിയും തമ്മിലുള്ള ക്വാർട്ടറിലെ സൂപ്പർ പോരാട്ടം രാത്രി 12.30ന് തുടങ്ങും.

അവസാന എട്ടിലെ ഇറ്റലിയും സ്‌പെയ്‌നും ഡെന്മാർക്കും യൂറോ കിരീടത്തിൽ ഒരിക്കലെങ്കിലും തൊട്ടവരാണ്. ചെക്ക് റിപ്പബ്ലിക്കിന് ചെക്കോസ്ലൊവാക്യയുടെ കിരീട നേട്ടം വേണമെങ്കിൽ അവകാശപ്പെടാം. എന്നാൽ ഇംഗ്ലണ്ട്, ബെൽജിയം, സ്വിറ്റ്‌സർലൻഡ്, ഉക്രൈൻ എന്നിവരിലൊരാൾ കിരീടത്തിലെത്തിയാൽ പുതുചരിത്രമാകും.

സ്വിറ്റ്‌സർലൻഡിനെതിരെയിറങ്ങുമ്പോൾ പ്രതീക്ഷാഭാരത്തിന്റെ സമ്മർദം സ്‌പെയ്‌നിന് തന്നെ. ലോക ചാമ്പ്യന്മാരെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ചാണ് സ്വിസ് പടയെത്തുന്നത്. ഷാക്കയും ഷഖീരിയും സെഫറോവിച്ചുമെല്ലാം മിന്നും ഫോമിൽ. എന്നാൽ മൊറാട്ട ഗോളടി തുടങ്ങിയത് മുൻ ചാമ്പ്യന്മാർക്ക് ആശ്വാസമാകും.

യൂറോയിലെ ഫേവറൈറ്റുകളായ ഇറ്റലിയും ബെൽജിയവും തമ്മിലാണ് രണ്ടാം ക്വാർട്ടർ. തുർക്കി, സ്വിറ്റ്‌സർലൻഡ്, വെയിൽസ്, ഓസ്ട്രിയ ടീമുകളെ മറികടന്ന് വരുന്ന ഇറ്റലിക്ക് കരുത്ത് തെളിയിക്കാനുള്ള പരീക്ഷയാകും ക്വാർട്ടർ പോരാട്ടം. അതേസമയം സൂപ്പർ താരങ്ങളുടെ പരിക്ക് ബെൽജിയത്തിന് പ്രതിസന്ധിയാണ്.

ചെക്ക് റിപ്പബ്ലിക്കും ഡെന്മാർക്കും തമ്മിൽ മറ്റന്നാളാണ് മൂന്നാം ക്വാർട്ടർ. ഇംഗ്ലണ്ടിന് എതിരാളികൾ യുക്രൈനും. ഫൈനലിലേക്കുള്ള വഴി ഇംഗ്ലണ്ടിന് എളുപ്പമാകുമെന്ന് ആരാധകർ കരുതുന്നു. കിരീടത്തിലെത്താൻ ഇനി മൂന്ന് കടമ്പകളാണ് ടീമുകൾക്ക് അവശേഷിക്കുന്നത്. വിജയിക്കുന്നവർ യൂറോപ്പിന്റെ രാജാക്കന്മാരായി വാഴും.

ക്വാർട്ടർ മത്സരങ്ങൾ

ജൂലായ് 2

രാത്രി 9:30-ന് സ്വിറ്റ്‌സർലൻഡ് - സ്‌പെയ്ൻ

രാത്രി 12:30-ന് ബെൽജിയം - ഇറ്റലി

ജൂലായ് 3

രാത്രി 9:30-ന് ചെക്ക് റിപ്പബ്ലിക്ക് - ഡെന്മാർക്ക്

രാത്രി 12:30-ന് ഇംഗ്ലണ്ട് - യുക്രൈൻ

റഷ്യയിലെ സെയ്ന്റ് പീറ്റേഴ്സ്ബർഗ്, ജർമനിയിലെ മ്യൂണിക് അലയൻസ് അരീന, അസൈർബൈജാനിലെ ബാക്കു സ്റ്റേഡിയം, ഇറ്റലിയിലെ ഒളിമ്പിക് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് നാല് മത്സരങ്ങൾ നടക്കുന്നത്. സെമി ഫൈനലും ഫൈനലും ഇംഗ്ലണ്ടിലെ വെബ്ലി സ്റ്റേഡിയത്തിലാകും നടക്കുക. ജൂലൈ 7നും 8നും ആണ് സെമി ഫൈനൽ മത്സരം. ജൂലൈ 12ന് ഫൈനൽ മത്സരം നടക്കും.