കോപ്പൻഹേഗൻ: ഇത്തവണത്തെ യുറോകപ്പിനെ ഒറ്റ വാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. സെൽഫ് ഗോളുകളുടെ സ്വന്തം യുറോകപ്പ്.ഇത്തവണത്തെ യൂറോ പ്രീ ക്വാർട്ടറിലെത്തുമ്പോൾ മറ്റൊരു റെക്കോർഡ് കൂടി ഇടുകയാണ്. ടൂർണമെന്റിൽ ഇതുവരെ പിറന്നത് ഒമ്പത് സെൽഫ് ഗോളുകളാണ്. യൂറോ കപ്പിന്റെ ചരിത്രത്തിൽ 1960 മുതൽ 2020 വരെ ആകെ പിറന്നത് ഒമ്പത് ഗോളുകൾ മാത്രമാണ്. എന്നാൽ ഇത്തവണ പ്രീ ക്വാർട്ടറെത്തിയപ്പോൾ തന്നെ ഒമ്പത് ഗോളുകൾ പിറന്നു.

ഇത്തവണ യൂറോയിലെ ആദ്യ ഗോൾ തന്നെ സെൽഫ് ഗോളായിരുന്നു. ഇറ്റലിക്കെതിരായ പോരാട്ടത്തിൽ ടർക്കി താരം മെറിഹ് ഡേമിറലിന്റെ വകയായിരുന്നു ഈ യൂറോയിലെ ആദ്യ ഗോളും ആദ്യ സെൽഫ് ഗോളും. ജർമനിക്കെതിരെ പോർച്ചുഗലിന്റെ റൂബൻ ഡയസും റാഫേൽ ഗുറേറൊയും സ്വന്തം വലയിൽ പന്തെത്തിച്ചു.

ജർമനി-ഫ്രാൻസ് പോരാട്ടത്തിൽ ഫ്രാൻസ് ജയിച്ചു കയറിയത് ജർമൻ പ്രതിരോധനിര താരം മാറ്റ് ഹമൽസിന്റെ സെൽഫ് ഗോളിലായിരുന്നു. സ്ലൊവാക്യക്കെതിരെ പോളണ്ടിന്റെ വോജ്‌സിക് സെ സെനിയും ബെൽജിയത്തിനെതിരെ ഫിൻലൻഡിന്റെ ലൂക്കാസ് ഹാർഡെക്കിയും സ്വന്തം വലയിൽ പന്തെത്തിച്ചവരാണ്.

സ്‌പെയിനെതിരായ മത്സരത്തിൽ സ്ലൊവാക്യയുടെ മാർട്ടിൻ ഡുബ്രാവ്കയും ജുറാജ് കുക്കയും സ്വന്തം വലയിലേക്ക് പന്തടിച്ചു കയറ്റി. ഇപ്പോഴിതാ സൈമണിന്റെ പിഴവിൽ സ്‌പെയിനിന്റെ പെദ്രിയും സ്വന്തം വലയിൽ പന്തെത്തിച്ചതോടെ ഈ യൂറോയിലെ ഗോൾഡൻ ബോൾ സെൽഫ് ഗോൾ സ്വന്തമാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.