ന്യൂഡൽഹി: കോവിഷീൽഡ് വാക്‌സീന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിച്ചതിനെ വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുലിന്റെ അറിവിന് മുന്നിൽ തലകുനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള അജണ്ട ഇനി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഷീൽഡ് വാക്‌സീന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് ഹർഷവർധൻ ട്വീറ്റ് ചെയ്തു. 6 മുതൽ 8 ആഴ്ച വരെയായിരുന്ന ഇടവേള 12 മുതൽ 16 വരെ ആഴ്ചയാക്കിയതിൽ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണു വിശദീകരണം. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയും വിമർശനം ഉന്നയിച്ചിരുന്നു.

'ജനങ്ങൾക്കു കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ നൽകുന്നതു തമ്മിലുള്ള അന്തരം കൂട്ടാനുള്ള തീരുമാനം ശാസ്ത്രീയ വിവരങ്ങളെ അടിസ്ഥാനമാക്കി സുതാര്യമായ രീതിയിലാണ് എടുത്തത്. ഡേറ്റ വിലയിരുത്തുന്നതിന് ഇന്ത്യയ്ക്കു ശക്തമായ സംവിധാനമുണ്ട്. ഇത്തരമൊരു സുപ്രധാന വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരമാണ്' - ഹർഷവർധൻ ട്വീറ്റ് ചെയ്തു.

ഇന്ത്യക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂർണവുമായ വാക്‌സിനേഷനാണെന്നും അല്ലാതെ മോദി സർക്കാരിന്റെ നിഷ്‌ക്രിയത്വം കൊണ്ട് രൂപപ്പെട്ട വാക്‌സിൻ ക്ഷാമത്തെ മറയ്ക്കാനുള്ള ബിജെപിയുടെ പതിവുനുണകളും താളാത്മക മുദ്രാവാക്യങ്ങളുമല്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ വൈറസ് വ്യാപനം സുഗമമാക്കുകയും ജനങ്ങളുടെ ജീവന് വിലയില്ലാതാക്കുകയുമാണ് ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.

കോവിഷീൽഡ് വാക്‌സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള ഇരട്ടിയാക്കി കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം, ശാസ്ത്രസംഘത്തിന്റെ യോജിപ്പോടെയുള്ളതല്ലെന്ന വാർത്തയുടെ സ്‌ക്രീൻഷോട്ടും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു.