തിരുവനന്തപുരം: സാങ്കേതിക സർവകലാശാല നാളെ നടത്തുന്ന ബി.ടെക്, എം.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷകൾ, എം.ബി.എ അഞ്ചാം ട്രൈമെസ്റ്റർ പരീക്ഷകൾ എന്നിവക്ക് മാറ്റമില്ലെന്ന് സർവകലാശാല അറിയിച്ചു.

സാങ്കേതിക സർവ്വകലാശാലയിൽ നടന്നുവരുന്നതും നിശ്ചയിച്ചിരിക്കുന്നതുമായ പരീക്ഷകൾക്കെതിരെ വിദ്യാർത്ഥികളിൽ തെറ്റിദ്ധാരണ പരത്തുവാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുവെന്നും എല്ലാ വിദ്യാർത്ഥികളും ജാഗ്രത പുലർത്തണമെന്നും വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ അറിയിച്ചു. ആരോഗ്യസർവ്വകലാശാലയിലുൾപ്പടെ കേരളത്തിലെ ഇതര സർവകലാശാലകളിൽ ഓഫ്‌ളൈൻ പരീക്ഷകൾ സുഗമമായി നടക്കുമ്പോൾ സാങ്കേതിക സർവ്വകലാശാലയിൽ മാത്രം പരീക്ഷകൾ തടസപ്പെടുത്താനും ബഹിഷ്‌കരിക്കുവാനും വിദ്യാർത്ഥികളെ ചിലർ പ്രേരിപ്പിക്കുകയാണ്.

ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി വിളിച്ചുചേർത്ത വൈസ് ചാൻസിലർമാരുടെ യോഗതീരുമാനം അനുസരിച്ച് കേരളത്തിലെ എല്ലാ സർവ്വകലാശാലകളും അനുവർത്തിക്കുന്ന പൊതുനയത്തിന്റെ ഭാഗമായാണ് ഓഫ്‌ളൈൻ പരീക്ഷകൾ നടത്തുവാൻ സാങ്കേതിക സർവ്വകലാശാലയും തീരുമാനിച്ചത്. എന്നാൽ സാങ്കേതിക സർവ്വകലാശാല പരീക്ഷാസംവിധാനങ്ങളെ മാത്രം ഒറ്റതിരിഞ്ഞു ആക്രമിക്കുവാനാണ് ശ്രമം.

പാഠ്യഭാഗങ്ങൾ പൂർണമായും പഠിപ്പിച്ചു തീർക്കുവാൻ ഉതകുന്നതരത്തിലും പഠനാവധികൾ ഉറപ്പുവരുത്തിയുമാണ് പരീക്ഷകൾ പുനഃക്രമീകരിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് അവരുടെ വീടിന് സമീപമുള്ള കോളേജുകളിൽ തന്നെ പരീക്ഷയെഴുതുവാനുള്ള പ്രത്യേക 'സെന്റർ ചേഞ്ച്' സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സാങ്കേതിക സർവ്വകലാശാല വിദ്യാർത്ഥികൾക്ക് കോവിഡ് വാക്‌സിനേഷന് മുൻഗണന നൽകികൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

നൂറുമാർക്കിന്റെ പരീക്ഷ എഴുപത് മാർക്കിന്റെ പരീക്ഷയാക്കുകയും പരീക്ഷ ദൈർഘ്യം മൂന്ന് മണിക്കൂറിൽ നിന്നും രണ്ടേകാൽ മണിക്കൂറായി കുറക്കുകയും ചെയ്തു. ഒരു പരീക്ഷ വിജയിക്കുവാൻ 40 മാർക്കിന് പകരം 28 മാർക്ക് മതിയാകും. കോവിഡ് മൂലമോ അനുബന്ധ പ്രശ്‌നങ്ങൾ മൂലമോ പരീക്ഷ എഴുതുവാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക അവസരം അവരുടെ ആദ്യ ചാൻസ് ആയിത്തന്നെ പരിഗണിക്കുകയും ചെയ്യും. ഇത്രയും വിദ്യാർത്ഥി സൗഹൃദമായി സംഘടിപ്പിക്കുന്ന പരീക്ഷകൾക്കെതിരെയാണ് പ്രചാരണം നടത്തുന്നതെന്നും വി സി. വാർത്താകുറിപ്പിൽ പറഞ്ഞു.