കൊച്ചി: തങ്ങളെ കെണിയിൽ പെടുത്തി ജയിലിൽ അടയ്ക്കാൻ വ്യക്തമായ അജണ്ടയോടെ മാഫിയയും ഉദ്യോഗസ്ഥരും കളിച്ചെന്ന് ഇ-ബുൾജെറ്റ്‌സഹോദരന്മാർ. ഇനിയും പ്രതികരിക്കാതിരുന്നാൽ, തങ്ങളെ സ്‌നേഹിക്കുന്ന 18 ലക്ഷത്തോളം പേർ തല കുനിച്ച് നടക്കേണ്ടി വരും എന്നതുകൊണ്ടാണ് സംസാരിക്കുന്നതെന്നും പുതിയ യുട്യൂബ് വീഡിയോയിൽ സഹോദരന്മാർ പറയുന്നു. ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകിയാണ് വേട്ടയാടൽ നടത്തുന്നതെന്നും എബിനും ലിബിനും ആരോപിച്ചു. തങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് നിയമസംവിധാനങ്ങൾ ക്രൂശിക്കുകയാണെന്നും ഇവർ പറഞ്ഞു.

'കഞ്ചാവിനെതിരെ പ്രതികരണം നടത്തിയവരാണ് ഞങ്ങൾ. അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ്. പൊലീസ് മനപ്പൂർവം കുടുക്കാൻ ശ്രമിക്കുന്നു,' യൂട്യൂബ് ചാനലിലൂടെ ഇരുവരും പറഞ്ഞു. ജയിലിൽ ആയപ്പോഴാണ് കെണിയിൽ വീഴ്‌ത്തിയെന്ന് മനസ്സിലായത്. ഞങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്ത് കുടുക്കുകയായിരുന്നു. ലോക്ഡൗൺ കാലത്തെ യാത്രയ്ക്കിടെ, അസമിലെ ബസ് മാഫിയയെ കുറിച്ച് റിപ്പോർട്ട് ചെയ്തതാണ് ഒരു പ്രകോപനം. അതിൽ മാഫിയയ്ക്ക് നഷ്ടം വന്നു. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ കടത്തുന്നു. ഞങ്ങൾ ഉന്നയിച്ചപ്പോൾ, ഞങ്ങളെ ലഹരി കേസിൽ കുടുക്കാനായി ശ്രമം. വൻരീതിയിലുള്ള കഞ്ചാവും, ആയുധങ്ങളും കേരളത്തിലേക്ക് കടത്തുന്നുവെന്ന് റിപ്പോർട്ട് ചെയ്തതും മാഫിയയ്ക്കും പിടിച്ചില്ല. പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോൾ. 18 ലക്ഷം പേരുടെ പിന്തുണയുണ്ടെന്നും പിന്നോട്ട് പോകില്ലെന്നും ഇരുവരും പറഞ്ഞു.

വീഡിയോയിലെ പ്രസക്ത ഭാഗങ്ങൾ

ഗയ്‌സ്,

ഇത്രയും ദിവസം നമ്മൾ സത്യം പറഞ്ഞാൽ തിരക്കല്ല, നമ്മളെ ബുദ്ധിമുട്ടിക്കാന്ന് പറയും, അതായത് ഒരുമനുഷ്യന്റെ മനസാക്ഷിക്ക് പറ്റാത്ത രീതിയിലുള്ള ബുദ്ധിമുട്ട്. നമ്മൾ ഓടി അലഞ്ഞ് തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരുന്നു.കാരണം എല്ലാവർക്കും അറിയാം. നമ്മുടെ പേരിൽ സഹിക്കാൻ പറ്റാത്ത രീതിയിൽ പല കാര്യങ്ങളും അടിച്ചിറക്കി വിടുന്നുണ്ട്. ഇത്രയും ദിവസം, കഴിഞ്ഞ ദിവസം വരെ നമ്മൾ വിചാരിച്ചത് ഒന്നും പ്രതികരിക്കേണ്ട, അതിന്റെതായ രീതിയിൽ പോട്ടെ. ഇനിയും ഞങ്ങൾ പ്രതികരിക്കാതെ ഇരുന്നാൽ ഞങ്ങളെ ചവിട്ടി താഴ്‌ത്തും...ഉറപ്പാണ്. ഞങ്ങളെ കരിവാരി തേയ്ക്കും, ഞങ്ങളെ നശിപ്പിക്കാൻ ശ്രമിക്കും.

എങ്ങനെയൊക്കെ ഞങ്ങളെ കരിവാരിതേയ്ക്കാമോ അതാണ് നടക്കുന്നത്. നിലനിൽപ്പിനെ ബാധിക്കുന്ന രീതിയിലുള്ള കുപ്രചാരണമാണ് നടക്കുന്നത്. അത് ഞങ്ങൾക്ക് ഒരുമറുപടി പറയാതിരിക്കാൻ കഴിയില്ല. കാരണം എന്താണെന്ന് വച്ചാൽ, ഞങ്ങളെ സ്‌നേഹിക്കുന്ന 18 ലക്ഷത്തോളം ആളുകളുണ്ട്. നമ്മളെ ജീവന് തുല്യം കണ്ട, നമുക്ക് വേണ്ടി വാദിച്ച കുറെ പേരുണ്ട്. അവരൊക്കെ ഇപ്പോൾ സമൂഹത്തിന് മുന്നിൽ തല കുനിച്ചുനിൽക്കുകയാണ്. കാരണം ചില അജണ്ട നടപ്പാക്കലാണ്. സാമൂഹിക പ്രതിബദ്ധതയോടെ ഞങ്ങൾ ഇടപെട്ട ചില കാര്യങ്ങളിൽ, ചിലർക്കുണ്ടായ ബുദ്ധിമുട്ട്, അവര് വേറൊരു രീതിയിൽ ഞങ്ങളെ ആക്രമിക്കുകയാണ്. ഇന്ന് ഇ-ബുൾജെറ്റ് എന്ന പേരുപറയുന്നവരെ അടിക്കാൻ വരെ ശ്രമിക്കുന്ന ആൾക്കാരുണ്ട്.

എന്റെ അനിയന് ഉണ്ടായ ഈ അവസ്ഥ. ഇതൊക്കെ ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നു എന്നുള്ളതിന്റെ തെളിവാണ്. ഞങ്ങളെ പോലുള്ളവരെ ഭയപ്പെടേണ്ട കാര്യമുണ്ടോ എന്തൊക്കെയോ ചെയ്തു തീർക്കണം, ഉന്മൂലനം ചെയ്യണം എന്ന അജണ്ടയോടെ ഉള്ള വേട്ടയാടൽ ആയിരുന്നു.അത് മനസ്സിലാക്കാൻ വൈകി പോയി. നമ്മളെ സ്‌നേഹിക്കുന്നവരെ എതിരാക്കുക. സംസാരിക്കേണ്ട അവസരത്തിൽ നിശ്ശബ്ദത പാലിച്ചാൽ നമ്മളെ സ്‌നേഹിക്കുന്നവരെ ചതിക്കലാകും. എന്താണ് ഇതിൽ നടന്നതെന്ന് അറിയാൻ കാത്തിരിക്കുന്നവരുണ്ട്.

ഇതൊരു വ്യക്തമായ പ്ലാനിങ്ങോട് കൂടിയും, വ്യക്തമായ അജണ്ടയോടെയും കുറെ മാഫിയകൾക്ക് ഉണ്ടായ സാമ്പത്തിക നഷ്ടവും കാരണം, ഞങ്ങൾ മൂലം നഷ്ടം ഉണ്ടായെന്ന ചിന്താഗതിയും, അതിലൂടെ പല ഉദ്യോഗസ്ഥർക്കും പല സ്ഥലങ്ങളിൽ അവര് പൈസ ഇറക്കി കൊടുത്ത് ഞങ്ങളെ കുടുക്കിയ സംഭവമാണ്. അല്ലങ്കിൽ നിങ്ങളൊന്ന് യുക്തിക്ക് ചിന്തിച്ചുനോക്കൂ.

ജയിലിൽ ആയപ്പോഴാണ് കെണിയിൽ വീഴ്‌ത്തിയെന്ന് മനസ്സിലായത്. ഞങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്ത് കുടുക്കുകയായിരുന്നു. ലോക്ഡൗൺ കാലത്തെ യാത്രയ്ക്കിടെ, അസമിലെ ബസ് മാഫിയെ കുറിച്ച് റിപ്പോർട്ട് ചെയ്തതാണ് ഒരു പ്രകോപനം. അതിൽ മാഫിയയ്ക്ക് നഷ്ടംവന്നു. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ കടത്തുന്നു. ഞങ്ങൾ ഉന്നയിച്ചപ്പോൾ, ഞങ്ങളെ ലഹരി കേസിൽ കുടുക്കാനായി ശ്രമം. വൻരീതിയിലുള്ള കഞ്ചാവും, ആയുധങ്ങളും കേരളത്തിലേക്ക് കടത്തുന്നുവെന്ന് റിപ്പോർട്ട് ചെയ്തതും മാഫിയയ്ക്കും പിടിച്ചില്ല........

ആർ.ടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരുന്നു. വാഹനം രൂപമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ആർ.ടി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന് ഇരുവരും തങ്ങളുടെ 'ഫോളോവേഴ്സിനെ' ബന്ധപ്പെട്ട് സംഘർഷം സൃഷ്ടിച്ചെന്നും പരാതിയുണ്ട്. അതേസമയം കേസിൽ പ്രതികൾക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയിൽ വാദിച്ചു.

ഇരുവർക്കും മയക്കുമരുന്ന് ബന്ധം ഉള്ളതായി സംശയിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. മയക്കുമരുന്നു കടത്തിൽ എബിൻ, ലിബിൻ എന്നിവർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇ ബുൾ ജെറ്റ് സഹോദരങ്ങൾ യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.പ്രതികൾ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.