ശ്രീനഗർ: ജമ്മു ബസ് സ്റ്റാൻഡിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഏഴ് കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. ഇത് നീർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് സംഭവം.

2019 ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ ചാവേർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സി ആർ പി എഫ് ജവാന്മാർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു. 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. ഫെബ്രുവരി 26-ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഭീകരതാവളങ്ങളിൽ വ്യോമാക്രമണം നടത്തിക്കൊണ്ടായിരുന്നു ഇന്ത്യ ഇതിന് തിരിച്ചടി നൽകിയത്.

വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാന്മാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുൾപ്പടെയുള്ള നേതാക്കൾ ആദരമർപ്പിച്ചു. സൈനികരുടെ അസാധാരണമായ ധൈര്യവും, ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.'2019 ലെ പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരന്മാരായ ജവാന്മാർക്ക് മുന്നിൽ ഞാൻ ശിരസ് നമിക്കുന്നു. അവരുടെ അസാധാരണമായ ധൈര്യവും, ത്യാഗവും ഇന്ത്യ ഒരിക്കലും മറക്കില്ല,' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സൈനികരുടെ സേവനവും ത്യാഗവും രാജ്യം മറക്കില്ലെന്നും, അവരുടെ കുടുംബങ്ങൾക്കൊപ്പം എപ്പോഴുമുണ്ടാകുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ധീരരായ സൈനികർക്ക് ആദരമർപ്പിക്കുന്നുവെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.