ഷില്ലോങ്: മേഘാലയയിൽ സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടികൂടി. വാഹനങ്ങളിൽ നിന്നും രഹസ്യ കേന്ദ്രത്തിൽ നിന്നുമായി 1525 കിലോ സ്‌ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. 6000 ഡിറ്റണേറ്ററുകളും 12200 ജെലാറ്റിൻ സ്റ്റിക്കുകളും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു.

ഈസ്റ്റ് ജയന്തിയ ഹിൽസിലെ 4 കീലോ മേഖലയിൽ ഒരു എസ്.യു.വി.യിൽ കടത്താൻ ശ്രമിച്ച സ്‌ഫോടക വസ്തുക്കളാണ് ആദ്യം പിടികൂടിയത്. സ്‌ഫോടക വസ്തുക്കൾ കടത്തുന്ന വിവരം ലഭിച്ചതിനെ തുടർന്ന് അസം രജിസ്‌ട്രേഷനിലുള്ള വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. കാറിൽനിന്ന് 250 കിലോ സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടുകയും ചെയ്തു. ഇവരിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് ഖിലേഹ്രിയാത്തിലെ രഹസ്യകേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്.

വൻതോതിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഇവിടെനിന്ന് 10200 ജെലാറ്റിൻ സ്റ്റിക്കുകളും 6000 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. രഹസ്യകേന്ദ്രത്തിലുണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതായും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.