ബംഗളൂരു: ചന്ദാപുരയിലെ റെയിൽവേ സ്റ്റേഷനായ ഹീലലഗിയിൽ ഇന്റർസിറ്റി ട്രെയിനുകൾക്കു കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. ഇവിടെ സ്റ്റോപ്പ് അനുവദിച്ചാൽ ആയിരക്കണക്കിനു യാത്രക്കാർക്ക് ഗുണകരമാകുമെന്ന് ജനകീയ സമിതി അഭിപ്രായപ്പെട്ടു. ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്റ്റോപ്പിങ് ദ അൺസ്റ്റോപ്പബിൾ എന്ന കാംപയിൻ ഇവർ ആരംഭിച്ചിരുന്നു.

ദീർഘദൂര ട്രെയിനുകളായ യശ്വന്തപുര- കണ്ണൂർ, ബംഗളൂരു- എറണാകുളം, യശ്വന്തപുര- കൊച്ചുവേളി, മൈസൂരു- മൈലാടുത്തുറൈ, മൈസൂരു- തുത്തിക്കോറിൻ, ലോകമാന്യതിലക്- കോയമ്പത്തൂർ, ബംഗളൂരു- നാഗർകോവിൽ തുടങ്ങിയവ ഹീലലഗിയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ ഒരു സ്‌റ്റോപ്പ് അനുവദിക്കുന്നതു വഴി പ്രദേശത്തിന്റെ വികസനം കൂടി സാധ്യമാകുമെന്നും ജനകീയ സമിതി അറിയിച്ചു. ഇരുപതു ലക്ഷത്തോളം ഐടി ജീവനക്കാരാണ് ഈ മേഖലയിൽ ജോലിചെയ്തുവരുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഇതിനു സമീപത്തുണ്ട്. നിലവിൽ ഈ ഭാഗങ്ങളിലെ ജനങ്ങൾ യാത്രയ്ക്കായി ഹൊസൂർ, കർമലാരാം, യശ്വന്തപുര, ബംഗളൂരു സിറ്റി സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളിൽ നിന്ന് ബസ് മാർഗമാണ് ഭൂരിഭാഗം പേരും നിശ്ചിത സ്ഥലങ്ങളിലെത്തുന്നത്. ദൂരക്കൂടുതലും ബസ് നിരക്കും ഇവരെ വലയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയ ട്രെയിൻ സ്റ്റോപ്പ് എന്ന ആവശ്യവുമായി ജനകീയ സമിതി രംഗത്തെത്തിയത്.

സോഷ്യൽ മീഡിയയിലൂടെയും പൊതുയോഗങ്ങളിലൂടെയും പ്രചാരണം നടത്തിയ ജനകീയ സമിതി തങ്ങളുടെ ആവശ്യങ്ങൾ സർക്കാരിന്റെയും റെയിൽവേ വകുപ്പിന്റെയും മുന്നിൽ ഉന്നയിക്കാനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 14ന് എസ്എഫ്എസ് കോളജിൽ നടന്ന പൊതുയോഗത്തിൽ കക്ഷിരാഷ്ട്രീയഭേദമെന്യേ നിരവധി പേർ പങ്കെടുത്തു.