ഗുവാഹത്തി: തുടർച്ചയായി അഞ്ചാം ദിവസവും മഴ ശമനമില്ലാതെ തുടരുന്നതോടെ അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷം. സംസ്ഥാനത്തെ പ്രളയസ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശമർ അടിയന്തരയോഗം വിളിച്ചു. മന്ത്രിമാരും കളക്ടർമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

സംസ്ഥാനത്ത് പ്രളയക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. 42 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ ദിവസം 9 പേർ കൂടി മരിച്ചതായി സ്ഥിരീകരിച്ചതോടെ ഈ വർഷം അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 71 ആയി ഉയർന്നു.

4462 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ലക്ഷക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. മനുഷ്യർക്കൊപ്പം തന്നെ മൃഗങ്ങളും പ്രളയത്തിൽ വലയുകയാണ്. കസിറങ്കാ നാഷണൽ പാർക്കിൽ ഒരു പുലിയുൾപ്പടെ 5 മൃഗങ്ങൾ പ്രളയത്തിൽ ചത്തു. അസമിന്റെ അയൽസംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.