കോട്ടയം: സംസ്ഥാനത്ത് ഈഴവ ജിഹാദ് ഉണ്ടെന്ന പരാമർശം നടത്തിയ വൈദികൻ റോയി കണ്ണൻ ചിറയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്. റോയി അച്ചന്റെ തലയ്ക്ക് കിറുക്കാണെന്നും അയാളുടെ തലയ്ക്ക് അടി കൊടുക്കണമെന്നുമാണ് പിസി ജോർജ് പറഞ്ഞത്. റോയി അച്ചൻ സഭയ്ക്ക് അപമാനമാണെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.

കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോവാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്‌കരിച്ച് പരിശീലനം നടത്തുന്നുണ്ടെന്നാണ് സിറിയൻ കത്തോലിക്കാ വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ റോയി കണ്ണൻ ചിറ കഴിഞ്ഞദിവസം പറഞ്ഞത്.

''കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടു പോയത് ഈഴവരാണ്. ലൗ ജിഹാദിനെപറ്റിയും നാർകോട്ടിക് ജിഹാദിനെപറ്റിയും നമ്മൾ കൂടുതൽ സംസാരിക്കുന്നുണ്ട്. അതോടൊപ്പം ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികൾ ആകർഷിക്കപ്പെടുന്നുണ്ട്. അവർ സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ ആകർഷിക്കുന്നു എന്നുവരെ വിവരം കിട്ടിയിട്ടുണ്ട്.''- റോയി കണ്ണൻ ചിറ പറഞ്ഞു. പരാമർശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഫാ. റോയി രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനമാണ് പിസി ജോർജ് ഇന്ന് നടത്തിയത്. ''മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. മതം മാറുന്നവർ എല്ലാവരും സബ് രജിസ്റ്റാർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്തിട്ടാണോ മതം മാറുന്നത്? മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകൾ തെറ്റാണ്. മുഖ്യമന്ത്രി പള്ളിക്കൂടത്തിൽ പോയിട്ടില്ലെന്ന് തോന്നുന്നു. പത്രം ഒന്നും വായിക്കില്ല. പാലാ രൂപതാ ബിഷപ്പ് വിശ്വാസികളോടാണ് പറഞ്ഞത്. നാർക്കോട്ടിക്ക്, ലൗ ജിഹാദിലും പെടാൻ പാടില്ലെന്ന്. അതും മാതാവിന്റെ പെരുന്നാൾ ദിവസമാണ് പറഞ്ഞത്. ഇതൊന്നും മുഖ്യമന്ത്രിക്ക് അറിയില്ല. മക്കളോട് നല്ലതു പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. അതാണ് പാലാ ബിഷപ്പ് ചെയ്തത്.''-പിസി അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ കാശ്മീർ കഴിഞ്ഞാൽ പിന്നെ കേരളത്തിലാണ് ഏറ്റവുമധികം കൂടുതൽ മയക്കുമരുന്ന് കേസുകൾ ഉണ്ടാകുന്നതെന്നും പിസി ജോർജ് പറഞ്ഞു. കഞ്ചാവ് കടത്തുന്നത് മുസ്ലീങ്ങളെക്കാൾ കൂടുതൽ മറ്റുള്ളവരാണ്. എന്നാൽ അത് വാങ്ങുന്നത് കൂടുതൽ അവരാണെന്നും പിസി അവകാശപ്പെട്ടു. പാല ബിഷപ്പിനെ തള്ളിപ്പറഞ്ഞ പിണറായിയുടെ ഒപ്പം ജോസ് കെ മാണി ഇനി തുടരാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസ് കെ മാണി രാജി വെച്ച് പുറത്തു വരണം. പാലാ ബിഷപ്പ് മാപ്പ് പറഞ്ഞ് കേട്ടിട്ട് ഒരുത്തനും ചാവാമെന്ന് കരുതി ഇരിക്കേണ്ടെന്നും പിസി ജോർജ് പറഞ്ഞു.