കൊല്ലം: വിവരാവകാശപ്രകാരം മറുപടി നൽകുന്നതിന് തുടർച്ചയായി വീഴ്‌ച്ച വരുത്തുന്നുവെന്ന പരാതിയിൽ എഴുകോൺ എസ്എച്ച്ഒ ശിവപ്രകാശ ിന് പിഴ. 2015 ൽ പുനലൂർ സ്റ്റേഷനിൽ എസ്‌ഐ ആയിരിക്കുമ്പോൾ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതു സംബന്ധിച്ച് വിവര അവകാശ കമ്മീഷനാണ് ശിവപ്രകാശിന് 25000 രൂപ പിഴ ചുമത്തിയിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്നോ സ്ഥാവരജംഗമവസ്തുക്കൾ ജപ്തി ചെയ്‌തോ തുക ഈടാക്കാനാണ് സംസഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്.

2015 ൽ പുനലൂർ പൊലീസ് സ്റ്റേഷനിൽ വിവരാകാശം ആവശ്യപ്പെട്ട് ഇളമ്പൽ ആരംപുന്ന സ്വദേശി മുരളീധരൻപിള്ള നൽകിയ അപേക്ഷയിൽ വിവരങ്ങൾ നൽകാതിരുന്നതിനെ തുടർന്ന് പരാതിക്കാരൻ വിവരാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. കമ്മീഷൻ പരാതിക്കാരൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ ഉത്തരവിടുകയും ഇല്ലാത്ത പക്ഷം അതിനുള്ള വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാതിക്കാരന് വാസ്തുതാവിരുദ്ധമായ കേസുകൾ ഉണ്ടെന്നു കമ്മീഷനെ എസ്എച്ച്ഒ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും കമ്മീഷൻ വിലയിരുത്തി.

അപ്പീൽ പരാതികാരനെതിരെ കേസുണ്ടെന്ന് കളവായി പറയുകയും, കേസുണ്ടെങ്കിൽ അത് കമീഷനെ ശരിയാണെന്ന് ബോധ്യപെടുത്താൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പരാമർശിത കാലയളവിലെ എസ്‌പിഒയ്‌ക്കെതിരെ വിവരാവകാശ നിയമം 20 (1 ) വകുപ്പ് പ്രകാരം പിഴ ഈടാക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ അത് വിശദീകരിക്കാൻ ഉത്തരവ് കൈപ്പറ്റി 20 ദിവസം കാലാവധിയും നൽകിയിരുന്നു. എന്നാൽ ഉത്തരവ്് അനുസരിച്ചു പ്രവർത്തിക്കാൻ എസ്‌പിഒ തയ്യാറായില്ലെന്നും രണ്ടു വർഷം പിന്നിടുമ്പോഴും വിശദീകരണം നല്കാൻ പോലും കൂട്ടാക്കിയിട്ടില്ലെന്നും കമ്മീഷൻ സൂചിപ്പിക്കുന്നു. ഇത് കമ്മീഷനോടും വിവരാവകാശ നിയമത്തോടുമുള്ള അവഹേളനവും ധിക്കാരമായ നിലപാടാണെന്നും കാണാനാവുന്നതെന്നു ഉത്തരവിൽ പറയുന്നു.

നിലവിൽ ഇതേ പരാതിയിൽ പറയുന്ന പൊലീസ് ഉദ്യോഗസ്ഥനായ ശിവപ്രകാശ് നേരത്തെ പല ഹർജികളുമായി ബന്ധപ്പെട്ടും ഉത്തരവുകൾ നടപ്പാക്കാൻ തയ്യാറായിട്ടില്ലെന്നും ആരോപണങ്ങളുണ്ട്. വിവരാവകാശ കമ്മീഷനെയും, നിയമത്തെയും അവഗണിക്കുന്നതും അവഹേളിക്കുന്നതും തുടർച്ചയായ നടപടിയായതുകൊണ്ട് ഒരു നിയമപാലകനായ ഈ പൊലീസ് ഉദ്യോഗസ്ഥൻ യാതൊരു ദാക്ഷണ്യവും അർഹിക്കുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കുന്നു. പരമാവധി ശിക്ഷയായ 25000 രൂപ തന്നെ കമ്മീഷൻ സിഐയ്ക്ക് പിഴ വിധിക്കുകയായിരുന്നു.