ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ കർഷകരുടെ ട്രാക്ടർ റാലി മാറ്റിവെച്ചു. മിനിമം താങ്ങു വില ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കിൽ ഡിസംബർ 4 ന് ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗം തുടർ സമര പരിപാടികൾ തീരുമാനിക്കും.

ഈ മാസം 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചതായും ഡിസംബർ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരങ്ങൾ ഉണ്ടാകില്ലെന്നും കർഷക സംഘടനകൾ അറിയിച്ചു. ഗവൺമെന്റ് ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തി.

അതിർത്തിയിലെ കർഷക സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.

അതേ സമയം, സമരത്തിനിടെ കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. നഷ്ടപരിഹാര കാര്യത്തിലും സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി.

മിനിമം താങ്ങുവിലയ്ക്കായി നിയമനിർമ്മാണം തൽക്കാലമുണ്ടാകില്ലെന്നും നരേന്ദ്ര സിങ് തോമർ അറിയിച്ചു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ പ്രധാന ആവശ്യത്തിന് സർക്കാർ വഴങ്ങിയതോടെയാണ് കടുത്ത സമര പരിപാടിയിൽ നിന്ന് തൽക്കാലത്തേക്ക് പിൻവാങ്ങാനുള്ള സംഘടനകളുടെ തീരുമാനം.

കർഷകരുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് പ്രധാനമന്ത്രിയും കൃഷിമന്ത്രിയും തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത്. മിനിമം താങ്ങു വില ഉൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കർഷകർ എഴുതിയ കത്തിന് മറുപടി ലഭിക്കാത്തത്തിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി.

മിനിമം താങ്ങുവില, സീറോ ബജറ്റ് കൃഷി എന്നിവയ്ക്കായി സമിതി രൂപീകരിക്കുന്നതോടെ കർഷകരുടെ ആവശ്യം അംഗീകരിക്കപ്പെട്ടതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു. പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുന്നതിലും നഷ്ടപരിഹാരത്തിന്റെയും കാര്യത്തിൽ സംസ്ഥാന സർക്കാരുകളാണ് തീരുമാനമെടുക്കേണ്ടതെന്നും കൃഷി മന്ത്രി പറഞ്ഞു.