ന്യൂഡൽഹി: അനുരഞ്ജന ചർച്ചകൾക്കായി ഞങ്ങളെ വിൡക്കേണ്ട കാര്യമില്ല, കാർഷിക നിയമം പിൻവലിക്കുമോ അതോ ഇല്ലയോ, അതുമാത്രം അറിഞ്ഞാൽ മതി. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരുടെ കടുത്ത നിലപാട് ഇങ്ങനെയാണ്. വിവാദ കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കുകയാണ് കർഷകർ, ഒരിഞ്ചു പിന്നോട്ടു പോകാതെയാണ് അവർ നിലകൊള്ളുന്നത്.

പ്രക്ഷോഭം ശക്തമാക്കുന്നതിനു രാജ്യവ്യാപകമായി ട്രെയിനുകൾ തടയാൻ കർഷക സംഘടനകളുടെ തീരുമാനം. അടുത്തഘട്ടത്തിൽ ഇതിലേക്ക് കടക്കും. ഇപ്പോൾ തന്നെ അദാനിക്കും അംബാനിക്കും എതിരെ ബഹിഷ്‌ക്കരണം പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ശക്തമാക്കാനാണ് അവരുടെ നീക്കം. അതേസമയം നിയമങ്ങൾ പിൻവലിക്കില്ലെന്നും എതിർപ്പുള്ള വ്യവസ്ഥകളിൽ സംഘടനകൾ ചർച്ചയ്ക്കു തയാറാവണമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കിയതോടെ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ അയവില്ലെന്നും വ്യക്തമായി.

തുടർപ്രക്ഷോഭ പരിപാടികൾക്കു രൂപം നൽകാൻ ഡൽഹി ഹരിയാന അതിർത്തിയിലെ സിംഘുവിൽ ചേർന്ന യോഗത്തിലാണു ട്രെയിനുകൾ തടയാൻ കർഷകർ തീരുമാനിച്ചത്. തീയതി വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. ഈ മാസം പത്തിനകം തങ്ങളുടെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്നു നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നു കർഷക നേതാവ് ബൂട്ടാ സിങ് പറഞ്ഞു.

ഡൽഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ദ്രുതകർമ സേനയും സിഐഎസ്എഫും രംഗത്തിറങ്ങി. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നു കൂടുതൽ കർഷകർ ഡൽഹിയിലേക്കു പുറപ്പെട്ടു. നവംബർ 26ന് ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചത് 2 സ്ത്രീകളടക്കം 15 കർഷകർ. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ അപകടങ്ങളിലാണു 4 പേർ മരിച്ചത്. പ്രക്ഷോഭത്തിനിടെ 10 പേർ ഹൃദയാഘാതവും ഒരാൾ തണുപ്പും മൂലം മരിച്ചു.

അതിനിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്ന് കർഷകർക്കുള്ള പിന്തുണ ദിനംപ്രതി വർധിച്ചുവരുകയാണ്. പഞ്ചാബിൽ നിന്നുള്ള കായികതാരങ്ങൾ വിവിധ തരത്തിലാണ് കർഷകർക്ക് സഹായം എത്തിക്കുന്നത്. പ്രക്ഷോഭത്തിന് പിന്തുണ നൽകാൻ സമരമുഖത്ത് ഒരു വ്യായാമകേന്ദ്രം തന്നെ ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം കായികതാരങ്ങൾ. പഞ്ചാബിലെ കബഡി, ഭാരോദ്വഹന താരങ്ങളാണ് ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിലെ സമരഭൂമിയിൽ ചെറിയ വ്യായാമകേന്ദ്രം ആരംഭിച്ചത്. പ്രതിഷേധം തുടരുന്നതിനിടയിൽ കർഷകരെ സഹായിക്കാനും യുവാക്കളെ വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കാനുമാണ് ഇത്തരമൊരു ആശയമെന്ന് കായികതാരങ്ങൾ പറയുന്നു.

പഞ്ചാബിലെ യുവാക്കൾ മയക്കുമരുന്നിന് അടിമയാണെന്ന സർക്കാർ വാദം തെറ്റാണെന്ന് തെളിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മുതിർന്ന കബഡി താരമായ ബിട്ടു സിങ് ഇന്ത്യടുഡേയോട് വ്യക്തമാക്കി. പഞ്ചാബിന്റെ ഭാവി മയക്കുമരുന്നിന് അടിമപ്പെടില്ല. ഞങ്ങൾ പൂർണമായും ആരോഗ്യവാന്മാരാണ്. പ്രതിഷേധത്തിനിടയിൽ പോലും ഞങ്ങൾ പരിശീലനം തുടരുന്നു. എൻ.ആർ.ഐ കമ്മ്യൂണിറ്റിയിൽ നിന്നുള്ള പൂർണ പിന്തുണ ഞങ്ങൾക്കുണ്ട്. വരും ദിവസങ്ങളിൽ വ്യായാമത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തുമെന്നുംഒരു കബഡി മൈതാനംകൂടി ഒരുക്കുമെന്നും ബിട്ടു സിങ് പറഞ്ഞു.

കർഷക പ്രതിഷേധത്തിൽ ഭാഗമാകുന്നതിനും കർഷകർക്ക് സഹായം ചെയ്യുന്നതിനുമൊപ്പം ദിവസവും രണ്ട് മണിക്കൂറോളം വ്യായാമ കേന്ദ്രത്തിൽഞങ്ങൾ ചെലവഴിക്കുന്നു. തുണി അലക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ കർഷകർക്കായി വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കായികതാരങ്ങൾ പറഞ്ഞു.

ധാരാളം ആളുകൾ വ്യായാമ രീതികൾ പഠിക്കാൻ ഇവിടെ വരുന്നു. ഞങ്ങൾ അവരെ സഹായിക്കുന്നു. അവകാശങ്ങൾക്കായി സമരം ചെയ്യുന്ന കർഷകർക്കൊപ്പം ഞങ്ങൾ ശക്തമായി നിലകൊള്ളുമെന്നും മറ്റൊരു കബഡി താരമായ ലക്ക ചീമ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ പോലും സന്തോഷത്തോടെ ഇരിക്കാൻ പഞ്ചാബികൾക്ക് സാധിക്കും. കേന്ദ്രസർക്കാർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധ ഭൂമിയിൽ കർഷകർക്കൊപ്പം തുടരുമെന്ന് ഭാരോദ്വഹന താരം അമാൻ ഹോട്ടി പറഞ്ഞു.

സമരത്തിന് പിന്തുണയുമായി ലങ്കറുകളും എത്തിക്കഴിഞ്ഞു. സമരത്തിലിരിക്കുന്നവരുടെ ആവേശം ചോരാതിരിക്കാൻ വേദിയിൽ ഇടതടവില്ലാതെ പ്രസംഗങ്ങൾ നടക്കുമ്പോൾ അവരെ വിരുന്നൂട്ടാൻ മത്സരിച്ചു വെച്ചുവിളമ്പുകയാണ് ഓരോ ലങ്കറുകളും. ചായയും കാപ്പിയും പറാത്തയും ചപ്പാത്തിയും ചാവലും സബ്ജിയും നൂഡിൽസും കാജർ ഹലുവയും ഖീറും ഷീറുമായി രുചി വൈവിധ്യങ്ങളുടെ സംഗമഭൂമി കൂടിയായി മാറുകയാണ് ഹരിയാന അതിർത്തിയായ സിംഘു.

മാസങ്ങളോളം കഴിയാനുള്ള ഭക്ഷ്യധാന്യങ്ങൾ ഇവിടെയെത്തിക്കഴിഞ്ഞു. ആരും ആവശ്യപ്പെടാതെ ഓരോരുത്തരും ചാക്കുകണക്കിന് ഭക്ഷ്യവസ്തുക്കളുമായി വരുകയാണ്. ചിലർക്കത് സമരക്കാർക്ക് നേരിട്ട് കൈളിൽ കൊടുക്കണം. അവർ നേരിട്ട് തന്നെ അവ കൊടുത്തേ തിരിച്ചുപോകൂ. ഭൂരിഭാഗം പേരും ലങ്കറുകളിൽ കൊണ്ടുവന്നിറക്കുകയാണ്. ഭക്ഷ്യധാന്യങ്ങളല്ല, സമരത്തോടുള്ള ഐക്യദാർഢ്യമാണ് കർഷകർക്കിനി വേണ്ടതെന്നാണ് സുഖ്‌വീർ സിങ് പറയുന്നത്.

ഐക്യദാർഢ്യത്തിന് അതിർത്തിയിൽ വരേണ്ടതില്ല. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും അതിന് കഴിയും. അഡാനിയുടെയും അംബാനിയുടെയും ഉൽപന്നങ്ങളും സേവനങ്ങളും ബഹിഷ്‌കരിക്കാനാണ് ഈ സമരത്തെ പിന്തുണക്കുന്ന മുഴുവനാളുകളോടും ഞങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അമിത് ഷായുമായുള്ള ചർച്ചയിൽ പങ്കെടുത്ത അഖിലേന്ത്യ കിസാൻ സഭ നേതാവ് ഹനൻ മുല്ല പറഞ്ഞു. നേതാക്കളുടെ മാത്രം മനസ്സല്ല ഇത്. സമരഭൂമിയിൽ കാണുന്ന ഏതൊരു കർഷകനോടുമുള്ള സംസാരവും എത്തുന്നത് അഡാനിയിലും അംബാനിയിലും അവരെ ബഹിഷ്‌കരിക്കണമെന്ന ആവശ്യത്തിലുമാണ്.