ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൽ അടി കിട്ടിയത് റിയലൻസ് ജിയോക്ക്. ജിയോ സിമ്മുകൾ കത്തിച്ചുകൊണ്ട് നടത്തുന്ന സമരം ഇപ്പോൾ മൊബൈൽ ടവറുകൾ തകർക്കുന്നതിലേക്കും നീങ്ങുകയാണ്. നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും ജിയോ സിം ഉപേക്ഷിക്കുന്നത്. 24 മണിക്കൂറിനിടെ 176 സിഗ്‌നൽ ട്രാൻസ്മിറ്റിങ് സൈറ്റുകളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെ 1411 ടെലികോം ടവർ സൈറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ടെലികോം സേവനങ്ങൾ നശിപ്പിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കർഷകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പൊലീസ് സഹായമില്ലാതെ സേവനം നിലനിർത്താൻ ബുദ്ധിമുട്ടുകയാണെന്നാണ് ജിയോ ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം, ഒരുമാസത്തിലേക്ക് കടന്ന കർഷക പ്രതിഷേധം കൂടുതൽ ശക്തിപ്പെടുകയാണ്. കർഷകർക്ക് നേരെ ഇപ്പോഴും കേന്ദ്രസർക്കാർ മുഖം തിരിച്ചുതന്നെയാണ് നിൽക്കുന്നത്.ഡിസംബർ 29 ന് കേന്ദ്രസർക്കാർ കർഷകരുമായി ചർച്ച നടത്തുന്നുണ്ട്. കേന്ദ്രസർക്കാരുമായി ചർച്ചയാകാമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ ശനിയാഴ്ച അറിയിച്ചിരുന്നു. ചർച്ചയാകാമെന്നും എന്നാൽ മുൻ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും കർഷകർ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന നിലപാടിലാണ് കർഷകർ.

ഡിസംബർ എട്ടിനായിരുന്നു കേന്ദ്രസർക്കാരുമായി കർഷകർ അവസാനമായി ചർച്ച നടത്തിയിരുന്നത്. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയിൽ ചില ഉറപ്പുകൾ നൽകാമെന്നുമായിരുന്നു കേന്ദ്രം ആവർത്തിച്ചിരുന്നത്. തുടർന്ന് ചർച്ചകൾ അവസാനിക്കുകയായിരുന്നു.

നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ കർഷകർ വീണ്ടും ചർച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചർച്ച പരാജയപ്പെട്ടാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്. പഞ്ചാബിൽ നിന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.