ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ ഉയർന്ന കർഷക രോഷം അണയാതെ മുന്നോട്ട്. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളി ഉയർത്തി തിരഞ്ഞെടുപ്പിൽ അങ്കം കുറിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.

കാർഷിക ബില്ലുകൾക്കെതിരെ ഒരുവർഷത്തിലേറെ നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായി 22 കർഷക യൂണിയനുകൾ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചു. 'സംയുക്ത സമാജ് മോർച്ച' എന്ന പേരിൽ രൂപവത്കരിച്ച കർഷക സംഘടനകളുടെ പാർട്ടി അടുത്ത വർഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും.

പഞ്ചാബിൽ മുന്നണിയെ നയിക്കുക ബൽബീർ സിങ് രാജേവലാകും. അതേസമയം, തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് സംയുക്ത കിസാൻ മോർച്ച ഔദ്യോഗികമായി അറിയിച്ചത്. സംയുക്ത കിസാൻ മോർച്ചയുടെ പേര് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ തിരിഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും നേതാക്കൾ അറിയിച്ചു.

ഇതിന് തൊട്ടുപിന്നാലെയാണ് സംയുക്ത സമാജ് മോർച്ച എന്ന പേരിൽ 22 യൂണിയനുകൾ ചേർന്ന് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തിയത്. സംയുക്ത സമാജ് മോർച്ച അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.

33 കർഷക സംഘടനകൾ ചേർന്ന് രൂപവത്കരിച്ച സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് വിവാദ കർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തിയിരുന്നത്. ഇതിൽ 22 കർഷക സംഘടനകൾ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്നു കർഷക സംഘടനകൾ കൂടി പിന്തുണ നൽകുമെന്നാണ് വിവരം.

'രാജ്യത്തുടനീളമുള്ള 400-ലധികം വ്യത്യസ്ത പ്രത്യയശാസ്ത്രളുള്ള സംഘടനകളുടെ വേദിയായ എസ്‌കെഎം (സംയുക്ത കിസാൻ മോർച്ച) കർഷകരുടെ പ്രശ്‌നങ്ങൾക്കായി മാത്രം രൂപവത്കരിച്ചതാണ്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനമില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് പോലും ധാരണയില്ല', എസ്‌കെഎം ഒമ്പതംഗ കോഓർഡിനേഷൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 117 സീറ്റുകളിലും മത്സരിക്കുമെന്നാണ് സംയുക്ത സമാജ് മോർച്ച നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് ശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പഞ്ചാബിലെ ജനങ്ങളിൽ നിന്ന് തനിക്ക് കടുത്ത സമ്മർദ്ദമുണ്ടെന്ന് രാജേവൽ പറഞ്ഞു. മയക്കുമരുന്ന്, തൊഴിലില്ലായ്മ, സംസ്ഥാനത്തുനിന്നുള്ള യുവാക്കളുടെ കുടിയേറ്റം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ പഞ്ചാബ് അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റു പാർട്ടികളുമായി സഖ്യത്തിലേർപ്പെടില്ലെന്നും സ്വന്തം നിലയിൽ മത്സരിക്കുമെന്നും നേതാക്കൾ അറിയിച്ചു. എന്നാൽ, ആം ആദ്മി പാർട്ടിയുമായി സഖ്യത്തിലേർപ്പെടുമെന്നും സൂചനകളുണ്ട്. നേരത്തെ, ഹരിയാനയിലെ കർഷക നേതാവ് ഗുർണം സിങ് ചാരുണി സംയുക്ത സംഘർഷ് എന്ന പേരിൽ പാർട്ടി രൂപവത്കരിച്ചിരുന്നു.

അതേസമയം, കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരില്ലെന്ന് പറയാനാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞിട്ടരുന്നു. ഉചിതമായസമയത്ത് തീരുമാനമെടുക്കും. നിയമങ്ങൾ പിൻവലിച്ചതിൽ സർക്കാരിന് നിരാശയില്ല. തൽക്കാലം ഒരടി പിന്നോട്ട് വച്ചു. വീണ്ടും മുൻപോട്ട് വരുമെന്നും നരേന്ദ്ര സിങ് തോമർ കൂട്ടിച്ചേർത്തു.

ഒരു വർഷത്തിലധികം നീണ്ട കെർഷകസമരത്തെ തുടർന്നാണ് കർഷകർക്ക് മുന്നിൽ കേന്ദ്ര സർക്കാർ കീഴടങ്ങിയത്. ചർച്ച കൂടാതെത്തന്നെ കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുമുണ്ട്. അതിനാൽ ചർച്ച വേണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്.

2020 സെപ്റ്റംബറിലാണ് രാജ്യത്തെ കർഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. ഇതിനെതിരെ രാജ്യത്ത് കർഷകസമരം ഇരമ്പി. ഡൽഹി അതിർത്തികൾ വളഞ്ഞ് കർഷകർ സമരമിരുന്നപ്പോൾ അവരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലോകം മുഴുവൻ ഡൽഹിയുടെ അതിർത്തിയായ സിംഘുവിലേക്ക്, സമരപ്പന്തലുകളിലേക്കുറ്റുനോക്കി. ട്രാക്റ്റർ റാലിക്കിടെയുണ്ടായ അക്രമങ്ങളിലൂടെ കർഷകസമരത്തെ ഇകഴ്‌ത്തിക്കാട്ടാൻ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. കർഷകരെ കോൺഗ്രസ് ഇളക്കിവിടുകയാണെന്ന് പലപ്പോഴും ബിജെപി ആരോപണമുന്നയിച്ചെങ്കിലും സംയുക്ത കിസാൻ മോർച്ചയെന്ന പൊതുവേദിയിൽ ഊന്നി നിന്ന് സമരഭൂമിയിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ നേതാക്കൾ ശ്രദ്ധിച്ചു.

ഒടുവിൽ ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്കിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി നടത്തിയ കൂട്ടക്കൊല രാജ്യത്തെ നടുക്കി. ഇതോടെ കേന്ദ്ര സർക്കാരിന് നിൽക്കക്കള്ളിയില്ലാതായി. നടപ്പാക്കിയ നിയമം ഒരു വർഷത്തിനു ശേഷം പിൻവലിക്കുന്ന അസാധാരണ നടപടിയിലേക്ക് കേന്ദ്രത്തിന് കടക്കേണ്ടി വന്നു.

കാർഷിക നിയമങ്ങൾ നിലവിൽ വന്ന് ഒരു വർഷവും രണ്ട് മാസവുമാകുമ്പോൾ നവംബർ 19-നാണ് മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ഒരു ടെലിവിഷൻ പ്രസ്താവനയിലൂടെ പ്രഖ്യാപിക്കുന്നത്. ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിങ് തോമറാണ്. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവയ്ക്കുക കൂടി ചെയ്തതോടെയാണ് കർഷകസമരത്തിന് വിരാമമായത്.