ആഗ്ര: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കമെന്ന തങ്ങളുടെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഡൽഹി അതിർത്തിയിലെ പ്രക്ഷോഭ സ്ഥലത്ത് ദീപാവലി ആഘോഷിക്കുമെന്ന് കർഷക സംഘടനകൾ. ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് അറിയിച്ചതാണ് ഇക്കാര്യം.

കർഷക സമരം തുടരുമെന്നും സർക്കാറിന്റെ വഴിയിൽ തങ്ങൾ തടസമൊന്നും സൃഷ്ടിക്കില്ലെന്നും ടികായത്ത് പറഞ്ഞു. ചർച്ചകളിലൂടെ പോംവഴി കണ്ടെത്താൻ കർഷകർ തയാറാണ്. എന്നാൽ കേന്ദ്രം ഇതിന് തയാറാകുന്നില്ല. യഥാർഥത്തിൽ കേന്ദ്രസർക്കാറാണ് വഴി തടയുന്നതെന്നും ടികായത്ത് പറഞ്ഞു.

ഉരുളകിഴങ്ങ്, ബജ്‌റ കർഷകർക്ക് അടിസ്ഥാന താങ്ങുവില ലഭിക്കുന്നില്ല. അതിനാൽ ഈ കർഷകർ വളരെയധികം മാനസിക പ്രയാസം അനുഭവിക്കുന്നു. കർഷകരെ കേന്ദ്രം കേൾക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇരുണ്ട സർക്കാർ കർഷകർക്കായി നടപ്പാക്കുന്ന കരിനിയമമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആഗ്രയിലെ ജഗദീഷ്പുര പൊലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിൽ മരിച്ച ശുചീകരണ തൊഴിലാളി അരുൺ വാൽമീകിയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരുൺ വാൽമീകിയുടെ കുടുംബത്തിന് 45 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ അതിവേഗം അന്വേഷണം പൂർത്തിയാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.