ഡൽഹി: ഒരു വർഷത്തോളം നീണ്ട കർഷക സമരം സമ്പൂർണ്ണ വിജയത്തിലേക്ക്.വിവാദമായ കാർഷിക നിയമം നേരത്തെ പിൻവലിച്ചെങ്കിലും കർഷകർക്കെതിരായുള്ള കേസുകൾ പിൻവലിക്കുക ഉൾപ്പടെയുള്ള ആവശ്യങ്ങളിൽക്കൂടി തീരുമാനം വേണമെന്നാവശ്യപ്പെട്ടാണ് സമരം തുടർന്നത്.എന്നാലിപ്പോൾ ഈ ആവശ്യങ്ങൾ കൂടി കേന്ദ്രം അംഗീകരിക്കുമെന്ന് നിർദ്ദേശം നൽകിയതോടെയാണ് കർഷകരുടെ സമരം ഒരു സമ്പൂർണ്ണ വിജയത്തിലേക്ക് എത്തുന്നത്.ഇതോടെ സമരം പിൻവലിക്കുന്നത് സംബദ്ധിച്ച അന്തിമ തീരുമാനം നാളത്തെ യോഗത്തിൽ ഉണ്ടാകുമെന്നും കർഷകനേതാക്കാൾ അറിയിച്ചു.

ഇന്ന് സിങ്കുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ കർഷക സമരം പിൻവലിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് കർഷകർ അറിയിച്ചു. നാളെയും കർഷക സംഘടനകൾ ചർച്ച നടത്തും. അതിന് ശേഷമാകും സമരം പിൻവലിക്കുന്നതിൽ തീരുമാനമെടുക്കൂ എന്നും കർഷകർ അറിയിച്ചു. കർഷക സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി അഞ്ചിന നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്. ഇതിൽ എംഎസ് പി ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ സർക്കാർ വ്യക്തമാക്കിയിട്ടില്ല. ലഖിംപൂർ വിഷയത്തിന്മേൽ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല.

അതേ സമയം കേന്ദ്രത്തിന്റെ, കർഷകർക്ക് എതിരായ കേസ് പിൻവലിക്കും, നഷ്ടപരിഹാരം നൽകും എന്നീ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്നും ഇക്കാര്യങ്ങളിൽ കേന്ദ്രം രേഖാമൂലം കത്ത് നൽകിയത് കർഷക വിജയമാണെന്നും നേതാക്കൾ പ്രതികരിച്ചു. കേന്ദ്രത്തിന്റെ നിർദ്ദേശങ്ങളടക്കം നാളെത്തെ കർഷക സംഘടനകളുടെ യോഗത്തിൽ ചർച്ചയാകും അതിന് ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.

താങ്ങുവില സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തും, കർഷകർ സമരത്തിൽ നിന്നും പിന്മാറിയാൽ കേസുകൾ പിൻവലിക്കാൻ തയ്യാർ, നഷ്ടപരിഹാരം നൽകും, വൈദ്യുതി ഭേദഗതി ബിൽ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി നടപടിയെടുക്കും, മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനൽ നടപടി നീക്കും എന്നീ അഞ്ചിന നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വച്ചത്.ഇത് സ്വാഗതാർഹമാണെന്നും കർഷക സംഘടന നേതാക്കൾ പ്രതികരിച്ചു.

സിംഘു, തിക്രി, ഗസ്സിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായി. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുയർന്നിട്ടുണ്ട്.പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്.

സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിനു നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പ്് പ്രകടിപ്പിച്ചിരുന്നു. ഉപരോധ സമരം അവസാനിപ്പിച്ചാൽ താങ്ങുവില നിയമപരമാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനാകില്ലെന്നായിരുന്നു ഇവർ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ കേന്ദ്രം മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ സ്വാഗതം ചെയ്ത സ്ഥിതിയിൽ സമരം നാളത്തെയോഗത്തിൽ പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.