കൊല്ലം: അയൽവീട്ടിൽ കളിക്കാൻ പോയതിന് പിതാവ് മൂന്നാം ക്ലാസുകാരിയുടെ കാലുകൾ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി പരാതി. വീട്ടുകാർ എതിർത്തപ്പോൾ അവരെ മർദിച്ച ശേഷമാണ് കുട്ടിയുടെ ശരീരം ദയനീയമായി പൊള്ളിച്ചത്. പനയം പഞ്ചായത്ത് പരിധിയിൽ അഞ്ച് ദിവസം മുൻപാണ് എട്ട് വയസ്സുകാരിക്ക് പൊള്ളലേറ്റത്. കുട്ടിയെ പൊള്ളിക്കുന്നത് കണ്ട വീട്ടുകാർ എതിർത്തപ്പോൾ അവരെ മർദിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

പൊള്ളലേറ്റ ഭാഗത്തു മരുന്നു വയ്ക്കാതിരുന്നതിനാൽ വ്രണമായ അവസ്ഥയിലായിരുന്നു. കഴിഞ്ഞദിവസം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ വീട്ടിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. കുട്ടിയെ ഉടൻ തന്നെ അങ്കണവാടി ജീവനക്കാരുടെ സഹായത്തോടെ കുട്ടിയെ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ ലഭ്യമാക്കി.

ആരെങ്കിലും ചോദിച്ചാൽ ചീനച്ചട്ടി കൊണ്ട് പൊള്ളലേറ്റതാണെന്നു പറയണമെന്നു പിതാവ് കുട്ടിക്കു നിർദ്ദേശം നൽകിയിരുന്നു. ആരോഗ്യവകുപ്പ്, ചൈൽഡ് ലൈൻ അധികൃതർ വിവരം അഞ്ചാലുംമൂട് പൊലീസിനു കൈമാറി. സംഭവത്തിൽ ഇന്നു തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.