ചെന്നൈ: നവജാത ശിശുവിനെ വിറ്റ് പിതാവ് ഓട്ടോറിക്ഷ വാങ്ങി. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ നെത്തിമേട് ആണ് സംഭവം. തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി സത്യ എന്ന യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇവരുടെ ഭർത്താവ് വിജയ് 1.20 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. വിജയ്-സത്യ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികൾ കൂടിയുണ്ട്.

നവംബർ പതിനഞ്ച് മുതൽ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് സത്യ എന്ന യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പിതാവ് വിജയ് ഈറോഡ് സ്വദേശി നിഷയ്ക്ക് വിറ്റതായി കണ്ടെത്തി. നിഷയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇടനിലക്കാരിയായ ഗോമതിയെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് ഒളിവിലാണ്. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ഉർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ആന്ധ്രപ്രദേശിലെ ദമ്പതികളുടെ കൈവശമാണ് കുഞ്ഞിപ്പോൾ ഉള്ളത്. തൊട്ടടുത്ത ജില്ലയായ നാമക്കലിൽ ഒരു വർഷം മുൻപ് സമാന സംഭവം നടന്നിരുന്നു. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ വിറ്റ പണം ഉപയോഗിച്ച് വിജയ് ഓട്ടോ വാങ്ങിയിരുന്നു.