കോഴിക്കോട്: ബാലുശ്ശേരി ഹയർസെക്കൻഡറി സ്‌കൂളിൽ ആൺ, പെൺ ഭേദമില്ലാതെയുള്ള യൂണിഫോം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെ സംഭവം വിവാദത്തിലാകുന്നു. . ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവ. ഹയർസെക്കൻഡറി സ്‌കൂളായതിന്റെ ആവേശത്തിലാണ് കുട്ടികളും അദ്ധ്യാപക-രക്ഷിതാക്കളും. അതേസമയം മുസ്ലിംലീഗും എംഎസ്എഫും ഈ തീരുമാനത്തോടെ പിന്തിരിഞ്ഞു നിൽക്കുകയാണ്. വിഷയത്തിൽ എതിർപ്പുമായി എംഎസ്എഫ് രംഗത്തുവന്നു.

ആൺ-പെൺ വ്യത്യാസമില്ലാതെ യൂനിഫോം അടിച്ചേൽപിക്കുന്നതിനെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. ബഹുഭൂരിപക്ഷം പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഒരു വിധ കൂടിയാലോചനകളുമില്ലാതെ പുതിയ പരിഷ്‌കാരം നടപ്പാക്കാൻ പോകുന്നതിലും വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിട്ടും അധികൃതർ തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാത്തതിനുമെതിരെയാണ് എം.എസ്.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചത്.

വിഷയം ചർച്ച ചെയ്യാൻ പി.ടി.എ ജനറൽ ബോഡി യോഗം ചേരുമെന്നും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കുമെന്നും പ്രിൻസിപ്പൽ നേതാക്കൾക്ക് രേഖാമൂലം ഉറപ്പ് നൽകിയതിനു ശേഷമാണ് മൂന്നു മണിക്കൂറോളം നീണ്ട ഉപരോധം അവസാനിച്ചത്. എം.എസ്.എഫ് ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്,ട്രഷറർ വി എം. റഷാദ്,സി.കെ. ഷക്കീർ,അജ്മൽ കൂനഞ്ചേരി, റിസ്വാന ഷിറിൻ, ഇൻഷിദ, അനസ് അൻവർ, അൽതാഫ് പനങ്ങാട് എന്നിവർ നേതൃത്വം നൽകി.

അതേസമയം പെൺകുട്ടികളെ കൊണ്ട് പാന്റ് ഇടീച്ചാൽ അത് ലിംഗസമത്വം ആകില്ലെന്ന് എം.എസ്.എഫ് മുൻ ദേശീയ നേതാവ് ഫാത്തിമ തഹ്‌ലിയയും പറഞ്ഞു. ജൻഡർ ന്യൂട്രൽ സ്‌കൂൾ യൂനിഫോമിനെതിരെയാണ് ഫേസ്‌ബുക്കിലൂടെ പ്രതികരണവുമായി തഹ്‌ലിയ രംഗത്തെത്തിയത്. വിശ്വാസപരമായി വസ്ത്രം ധരിക്കുന്ന വിദ്യാർത്ഥികളെ വരെ ഇത് ബാധിക്കുമെന്ന് അവർ പറയുന്നു.

'ലിംഗസ്വത്വം' എന്നത് ജൈവികമാണ്. ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ല. അത് ഓരോ വ്യക്തികളിലും ജൈവികമായി രൂപപ്പെടേണ്ടതാണ്. 'ലിംഗസ്വത്വം' എന്നത് നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്നതാണ്. ഒരു പക്ഷേ ജനിക്കുന്ന സമയത്തെ ലൈംഗികതയിൽ നിന്നും വിഭിന്നമായ സ്വത്വമാകും നിങ്ങളിൽ രൂപപ്പെടുന്നത്. അതിനെ ഉൾക്കൊള്ളുക എന്നതാണ് ജനാധിപത്യം.

വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ജനാധിപത്യരാജ്യത്ത് 'ജെൻഡർ ന്യൂട്രൽ'എന്ന പദത്തിനെ നാം വായിക്കപ്പെടേണ്ടത് ലിംഗഭേദമന്യേ അവസരസമത്വവും ലിംഗനീതിയും നടപ്പാക്കുവാനുള്ള മാർഗമായിട്ടാണ്. പരമ്പരാഗതമായി നിർവചിച്ചിട്ടുള്ള ലിംഗപരമായ റോളുകളോ, സ്റ്റീരിയോ ടൈപ്പുകളോ, മുൻവിധികളോ ഇല്ലാതെ ഏവർക്കും ജീവിക്കാനുള്ള അവസരമുണ്ടാകുക എന്നതാണ് ജൻഡർ ന്യൂട്രൽ കൊണ്ട് അർത്ഥമാക്കുന്നത്.

അങ്ങനെയെങ്കിൽ എല്ലാവരും ഒരേ വസ്ത്രം ധരിച്ചാൽ ലിംഗനീതിയാവും എന്ന ആശയത്തെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ബാലുശേരിയിലെ സ്‌ക്കൂളധികാരികൾ പെൺകുട്ടികളായ വിദ്യാർത്ഥികളോട് പാന്റും ഷർട്ടും ധരിക്കാൻ ആവശ്യപ്പെട്ടതിലെ പ്രായോഗികത മാത്രമല്ല എന്റെ വിഷയം. അവസര സമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് പകരം വസ്ത്രധാരണത്തിന്റെ തന്നെ കാര്യത്തിൽ യൂണിഫോമിറ്റി കൊണ്ട് വന്നതിനെകൂടിയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ഒരു ജൻഡർ കൂടുതലായുപയോഗിക്കുന്ന വസ്ത്രം വ്യത്യസ്ത ജെൻഡറിൽ പെട്ട മറ്റു വിദ്യാർത്ഥികളുടെ ശരീരത്തിൽ അടിച്ചേൽപ്പിക്കുന്നത് മഹത്തായ കാര്യമായി അവതരിപ്പിക്കുന്നതിനോട് തന്നെ വിയോജിക്കുന്നു. നാണക്കേടും, വിമർശനവും, ഭീഷണിയുമില്ലാതെ എല്ലാവർക്കും സുരക്ഷിതത്വവും, അവർക്കാവശ്യമുള്ള വസ്ത്രം ധരിക്കാൻ പിന്തുണയ്ക്കുന്ന സംസ്‌ക്കാരം രൂപപ്പെടുത്തുകയല്ലെ യതാർത്ഥ ലിബറൽ വാദം ചെയ്യേണ്ടത് പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറൽ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്‌ക്കരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

ഇതോടൊപ്പം ചർച്ച ചെയ്യേണ്ട കാര്യം തന്നെയാണ് വിശ്വാസപരമായ വസ്ത്രധാരണങ്ങളും. ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികൾ നമ്മുടെ സ്‌ക്കൂളുകളിൽ പഠിക്കുന്നുണ്ട്. പുതിയ പരിഷ്‌ക്കരണങ്ങളിൽ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സർക്കാർ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ്മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിത്. -തഹ്‌ലിയ ഫേസ്‌ബുക്കിൽ കുറിക്കുന്നു.