സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരായ സുബിയുടെയും അഖിലയുടെയും റിക്രൂട്ട്മെന്റ് ഫീസ് ഏജൻസികൾ തിരികെ നൽകി. യുഎൻഎ നേതാവ് ജാസ്മിൻ ഷായാണ് ഇക്കാര്യം അറിയിച്ചത്. അഖിലയുടെയും, സുബിയുടെയും ഭർത്താക്കന്മാരുടെ അക്കൗണ്ട് കളിലേക്ക് ട്രാൻസ്ഫർ ചെയ്തതിന്റെ രേഖകൾ യുഎൻഎക്ക് ഏജൻസികൾ കൈമാറിയെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചോടെയാണ് സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലെ തായിഫിൽ ഉണ്ടായ അപകടത്തിൽ വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29), കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവർ മരിച്ചത്. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള പേപ്പർ വർക്കുകൾ അവസാന ഘട്ടത്തിലാണെന്നും ജാസ്മിൻ ഷാ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഈ മാസം മൂന്നിനാണ് ഇരുവരും നാട്ടിൽ നിന്ന് റിയാദിൽ എത്തിയത്. അവിടെ നിന്നും ക്വാറൈൻറൻ പൂർത്തിയാക്കി ജിദ്ദയിലെ വിവിധ ആശുപത്രികളിൽ ജോലിക്ക് പ്രവേശിക്കാൻ വരുന്നതിനിടയിലാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. ബസിന്റെ ഡ്രൈവറായിരുന്ന കൊൽക്കത്ത സ്വദേശിയും അപകടത്തിൽ മരിച്ചിരുന്നു. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്‌സുമാരിൽ നാൻസി, പ്രിയങ്ക എന്നീ മലയാളികൾ തായിഫ് കിങ് ഫൈസൽ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാർ, കുമുദ അറുമുഖൻ, രജിത എന്നിവർ തായിഫ് പ്രിൻസ് സുൽത്താൻ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

ജാസ്മിൻ ഷായുടെ പോസ്റ്റ് ഇങ്ങനെ

സുബിയുടെയും അഖിലയുടെയും റിക്രൂട്ട്മെന്റ് ഫീസ് തിരികെ നൽകി ഏജൻസികൾ...
സൗദി അറേബ്യയിൽ അപകടത്തിൽ മരണപ്പെട്ട സഹപ്രർത്തകരിൽ നിന്നും റിക്രൂട്ട്മെന്റ് ഇനത്തിൽ ഈടാക്കിയ മുഴുവൻ തുകയും യുഎൻഎയുടെ അഭ്യർത്ഥന മാനിച്ച് ഏജൻസികൾ തിരികെ നൽകി. അഖിലയുടെയും, സുബിയുടെയും ഭർത്താക്കന്മാരുടെ അക്കൗണ്ട് കളിലേക്ക് ട്രാൻസ്ഫർ ചെയ്തതിന്റെ രേഖകൾ യുഎൻഎക്ക് ഏജൻസികൾ കൈമാറി.

ജോലിക്കായി എത്തിയ അബ്ദാൽ കമ്പനിയോട് 3 മാസത്തെയെങ്കിലും ശംബളം നഷ്ടപരിഹാരമായി നൽകണമെന്ന് യുഎൻഎ ആവശ്യപ്പെട്ടിട്ടുണ്ട്. 10000 സൗദി റിയാൽ നൽകാമെന്ന് കമ്പനി യുഎൻഎയെ അറിയിച്ചിട്ടുണ്ട്.( 3800 SR ആയിരുന്നു ഇരുവർക്കും ശംബളം നിശ്ചയിച്ചിരുന്നത് ).

പ്രവാസി ഭാരതിയ ബിമാ യോജന പോളിസി പ്രകാരം ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ കുടുംബത്തിന് വാങ്ങി നൽകാൻ യുഎൻഎ അഭിഭാഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്നുള്ള ഇൻഷുറൻസ് പരിരക്ഷകൾ കുടുംബത്തിന് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികളും യുഎൻഎ സ്വീകരിച്ചു വരുന്നു.

മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള പേപ്പർ വർക്കുകൾ അവസാന ഘട്ടത്തിലാണ്.മുഹമ്മദ് സാലിക്ക, മൊബിൻ എന്നിവരാണ് പേപ്പർ വർക്കുകൾ നടത്തിയത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള മുഴുവൻ ചിലവുകളും അബ്ദാൽ കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച ആദ്യം മൃതദേഹങ്ങൾ നാട്ടിലെത്തും.
ജാസ്മിൻഷ.എം
യുഎൻഎ.

സുബിയുടെയും അഖിലയുടെയും റിക്രൂട്ട്മെന്റ് ഫീസ് തിരികെ നൽകി ഏജൻസികൾ... സൗദി അറേബ്യയിൽ അപകടത്തിൽ മരണപ്പെട്ട സഹപ്രർത്തകരിൽ...

Posted by Jasminsha on Thursday, March 4, 2021