ഭരണ മികവിൽ ദേശീയ തലത്തിൽ കേരളം കരസ്ഥമാക്കിയ ഒന്നാം സ്ഥാനം യുഡിഎഫ് ഭരണനേട്ടത്തിന്റെ തുടർച്ച മാത്രമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് സർക്കാർ കൈവരിച്ച നേട്ടം എൽഡിഎഫ് സർക്കാർ നിലനിർത്തുകയായിരുന്നു എന്നും ഉമ്മൻ ചാണ്ടി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ഗവേർണൻസ് ഇൻഡക്‌സിനു തുടക്കമിട്ട 2016 മുതൽ 2019 വരെയുള്ള നാലു റിപ്പോർട്ടുകളിലും കേരളത്തിനാണ് ഈ അംഗീകാരം കിട്ടിയത് എന്ന് അ​ദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

ബംഗളൂരുവിലെ പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ ഗവേർണൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം കേരളം നേടിയ ഒന്നാം സ്ഥാനം യുഡിഎഫ് സർക്കാരിന്റെ നേട്ടത്തിന്റെ തുടർച്ച മാത്രമാണ്. ഗവേർണൻസ് ഇൻഡക്‌സിനു തുടക്കമിട്ട 2016 മുതൽ 2019 വരെയുള്ള നാലു റിപ്പോർട്ടുകളിലും കേരളത്തിനാണ് ഈ അംഗീകാരം കിട്ടിയത്.

യുഡിഎഫ് സർക്കാരിന്റെ കാലത്തുള്ള 2015ലെ ഡേറ്റ ഉപയോഗിച്ചാണ് 2016ലെ ഇൻഡക്‌സ് പ്രസിദ്ധീകരിച്ചത്. യുഡിഎഫ് സർക്കാർ കൈവരിച്ച നേട്ടം എൽഡിഎഫ് സർക്കാർ നിലനിർത്തി.

സാമ്പത്തിക സ്വാതന്ത്ര്യം, പരിസ്ഥിതി സംരക്ഷണം, ഭരണസുതാര്യത തുടങ്ങിയ 10 വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ റാങ്കിങ് നിശ്ചയിക്കുന്നത്. മലയാളിയായ ഡോ സാമുവൽ പോൾ 1994ൽ സ്ഥാപിച്ച ഗവേഷണ സ്ഥാപനമാണിത്.

യുഡിഎഫ് സർക്കാർ നേടിയ മറ്റു ചില പുരസ്‌കാരങ്ങൾ

പൊതുജനസേവനത്തിനുള്ള യുഎൻ അവാർഡ് ജനസമ്പർക്ക പരിപാടിക്ക്- 2013

മികച്ച സംസ്ഥാനത്തിനുള്ള ഐബിഎൻ 7 ഡയമണ്ട് സ്റ്റേറ്റ് അവാർഡ്- 2012

ഇന്ത്യ ടുഡെയുടെ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് അവാർഡ്- 2013

കേന്ദ്രസർക്കാരിന്റെ അധികാര വികേന്ദ്രീകരണ- ജനാധിപത്യ ശാക്തീകരണത്തിനുള്ള അവാർഡ്- 2014

ദേശീയ ഊർജ അവാർഡ് 2012 മുതൽ തുടർച്ചയായി കേരളത്തിന്.

ടൂറിസം മേഖലയിലെ ഓസ്‌കർ എന്നറിയപ്പെടുന്ന യൂളിസസ് അവാർഡ് കുമരകത്ത് നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക്.

ദേശീയ ഗെയിംസിന്റെ പ്രചാരണാർത്ഥം 7000 കേന്ദ്രങ്ങളിൽ 1.52 കോടി ആളുകൾ പങ്കെടുത്ത റൺ കേരള റൺ പരിപാടി ലിംക ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്‌സിൽ- 2015.