അർക്കൻസാസ്: ജനുവരി ആറിന് കാപ്പിറ്റോൾ ബിൽഡിംഗിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ യുഎസ് ഹൗസിലേക്ക് ഇരച്ചുകയറി യുഎസ് ഹൗസ് സ്പീക്കറുടെ കസേരയിൽ ഇരുന്ന് മേശയിലേക്ക് കാൽ കയറ്റിവെച്ച ആൾ അർക്കൻസാസിൽ നിന്നുള്ള റിച്ചാർഡ് ബാർനട്ട് ആയിരുന്നുവെന്ന് എഫ്ബിഐ കണ്ടെത്തി. ഇയാൾക്കെതിരേ ഫെഡറൽ കേസ് ചാർജ് ചെയ്യുമെന്നും എഫ്ബിഐ അധികർ പറഞ്ഞു.

എന്നാൽ ആരോപണം ബാർനട്ട് നിഷേധിച്ചു. കാപ്പിറ്റോൾ ബിൽഡിംഗിൽ ബാത്ത് റൂം അന്വേഷിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. മുറിയിൽ പ്രവേശിച്ചുവെന്നും ഇയാൾ സമ്മതിച്ചു. പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം കേൾക്കാനായിരുന്നു അർക്കൻസാസിൽ നിന്നും വാഷിങ്ടൺ ഡിസിയിൽ എത്തിയതെന്നും ഇയാൾ പറഞ്ഞു.

കാപ്പിറ്റോൾ ബിൽഡിംഗിന്റെ വാതിൽ തള്ളിത്തുറന്ന് ആളുകൾ പ്രവേശിച്ചപ്പോൾ എന്നേയും അവർ തള്ളി കടത്തിവിടുകയായിരുന്നു. അമേരിക്കൻ ദേശീയപതാക കൈവശം ഉണ്ടായിരുന്നതായും, പെലോസിക്ക് ഒരു നോട്ട് എഴുതിവെച്ചുവെന്നും ഇയാൾ പറയുന്നു. പെലോസിയുടെ മേശയിൽ നിന്നും ഒരു എൻവലപ് എടുത്തുവെന്നും, ഞാൻ കള്ളനല്ല എന്ന് ബോധ്യപ്പെടുത്തുന്നതിനു എൻവലപ്പിന്റെ വിലയായി ക്വാർട്ടർ നാണയം മേശപ്പുറത്തുവെന്നുവെന്നും ബാർനട്ട് കൂട്ടിച്ചേർത്തു.

നിരവധി സോഷ്യൽമീഡിയ എൻകൗണ്ടർ ഉണ്ടെന്നും, കഴിഞ്ഞ ശനിയാഴ്ച നാൻസിയെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ എഴുതിയിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എഫ്ബിഐ അന്വേഷിച്ചുവരുന്നു.