ഫോർമുല വൺ മത്സരത്തിൽ പങ്കെടുക്കാൻ മദ്രാസ് ഐ.ഐ.ടി. വിദ്യാർത്ഥികൾ രൂപകല്പനചെയ്ത ഇലക്ട്രിക് കാറും. മദ്രാസ് ഐഐടിയെലെ വിവിധ പഠനശാഖകളിൽനിന്നുള്ള 45 വിദ്യാർത്ഥികളടങ്ങിയ സംഘം രൂപകല്പനചെയ്ത വൈദ്യുത കാർ തിങ്കളാഴ്ച പുറത്തിറക്കി. ആർ.എഫ്.ആർ. 23 എന്നാണ് വാഹനത്തിന്റെ പേര്. പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിക്കുന്ന റേസിങ് കാറുകളെക്കാൾ ക്ഷമതയുള്ള പുതിയ വാഹനം ഇന്ത്യയിലും പുറത്തും നടക്കുന്ന ഫോർമുല സ്റ്റുഡന്റ്‌സ് ചാമ്പ്യൻഷിപ്പുകളിൽ ഉപയോഗിക്കും.

കാർത്തിക് കരുമാഞ്ചിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എൻ. ഹർഷൻ, ആർ. ദേവരഥ്, അദിത് പി. നായർ, എസ്.ജെ. ശ്രീദർശ് എന്നീ മലയാളികളുമുണ്ട്. പ്രായോഗികവും സുരക്ഷിതവും ഇന്ധനക്ഷമതയുള്ളതുമായ വൈദ്യുത വാഹനങ്ങളുടെ നിർമ്മാണത്തിന് തങ്ങളുടെ ഗവേഷണം മുതൽക്കൂട്ടാവുമെന്ന് റാഫ്റ്റർ സംഘത്തലവൻ കാർത്തിക് കരുമാഞ്ചി പറഞ്ഞു. ജനുവരിയിൽ കോയമ്പത്തൂരിൽ നടക്കുന്ന ഫോർമുല ഭാരത് 2023 റേസിങ് ചാമ്പ്യൻഷിപ്പിൽ ആർ.ആർ.എഫ്. 23 പങ്കെടുക്കുന്നുണ്ട്. അടുത്ത ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന പ്രശസ്തമായ ഫോർമുല സ്റ്റുഡന്റ്‌സ് ജർമനിയിൽ പങ്കെടുക്കാനും സംഘം പദ്ധതിയിടുന്നുണ്ട്.

2025-ഓടെ ഡ്രൈവറില്ലാതെ ഓടുന്ന കാർ പുറത്തിറക്കുകയാണ് അടുത്ത ലക്ഷ്യം. ആഗോള വൈദ്യുതവാഹന വിപണി ഇപ്പോഴും ശൈശവ ദിശയിലാണെന്നും ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് അനന്ത സാധ്യതകളുണ്ടെന്നും കാർ പുറത്തിറക്കുന്ന ചടങ്ങിൽ മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ പ്രൊഫ. വി. കാമകോടി പറഞ്ഞു.