തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതാസ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചർച്ചകൾ കൊടുംപിരി കൊണ്ടെങ്കിലും വിജയ്ത്തിന്റെ കാര്യത്തിൽ പ്രതീക്ഷിച്ചതുപോലെ മുന്നേറ്റം ഉണ്ടാക്കാൻ ഇത്തവണയും സാധിച്ചിട്ടില്ല. സമ്പൂർണഫലം പുറത്ത് വന്നപ്പോൾ ഇത്തവണയും സ്ത്രീസാന്നിധ്യത്തിൽ വലിയ മുന്നേറ്റമില്ലാത്ത കാഴ്‌ച്ചയ്ക്കാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുന്നത്.

കഴിഞ്ഞ തവണ എട്ട് പേരാണെങ്കിൽ ഇത്തവണ 11 വനിതകളാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  മൂന്നൂപേരുടെ വർധന മാത്രം. പത്ത് പേർ എൽഡിഎഫിൽ നിന്നും ഒരാൾ യുഡിഎഫിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പതിനൊന്ന് വനിതാ ജേതാക്കളെ പരിചയപ്പെടാം

കെകെ ശൈലജ

മട്ടന്നൂരിൽ വൻ ഭൂരിപക്ഷത്തിലാണ് ആരോഗ്യമന്ത്രി കെകെ ശൈലജ വിജയിച്ചത്. 61,9035 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെകെ ശൈലജ ആർഎസ്‌പിയുടെ ഇല്ലിക്കൽ അഗസ്തിയെ പരാജയപ്പെടുത്തി. 2016 ൽ കൂട്ടുപറമ്പിൽ മത്സരിച്ച ശൈലജ ഇത്തവണ മട്ടന്നൂരിൽ മണ്ഡലം മാറി പരീക്ഷിച്ചാണ് ഈ വിജയം

വീണ ജോർജ്

ആറന്മുളയിൽ 13,853 വോട്ടിനാണ് വീണ ജോർജ് വിജയിച്ചത്. യുഡിഎഫിലെ കെ ശിവദാസൻ നായരാണ് വീണയുടെ എതിർസ്ഥാനാർത്ഥി. 2016-ൽ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോർജ് ആറന്മുളയിൽനിന്ന് വിജയിച്ചത്.

കാനത്തിൽ ജമീല

കൊയിലാണ്ടി മണ്ഡലത്തിൽ യുഡിഎഫിലെ എൻ സുബ്രഹ്മണ്യനെതിരെ 7431 വോട്ടിനാണ് കാനത്തിൽ ജമീല വിജയിച്ചത്. നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാണ് കാനത്തിൽ ജമീല.

യു പ്രതിഭ

രണ്ടാം തവണയാണ് കായംകുളം മണ്ഡലത്തിൽ പ്രതിഭ വിജയിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെ 6,270 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവർ മറികടന്നത്.ഇത്തവണ കായംകുളം പാർട്ടിക്കുള്ളിൽ നിരവധി പ്രതിസന്ധികൾ നിൽക്കെയാണ് പ്രതിഭയുടെ വിജയം. 2006, 2011 നിയമസഭാ തെരെഞ്ഞടുപ്പിൽ സിപിഎമ്മിന്റെ സി കെ സദാശിവൻ ആണ് ഇവിടെ നിന്നും വിജയിച്ചത്. 2016ൽ യു പ്രതിഭ കോൺഗ്രസ് നേതാവ് എം ലിജുവിനെ വീഴ്‌ത്തിയാണ് സഭയിലെത്തിയത്.

ജെ ചിഞ്ചുറാണി

കൊല്ലം ചടയമംഗലത്ത് നിന്നും 10923 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി ചിഞ്ചുറാണി വിജയിച്ചത്. യുഡിഎഫിന്റെ എംഎം നസീറിനെതിരെയാണ് വിജയം.

ദലീമ ജോജോ

യുഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ എംഎൽഎയുമായ ഷാനിമോൾ ഉസ്മാനെതിരെ 6077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദലീമയുടെ വിജയം. നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ് ദലീമ.


ഒഎസ് അംബിക

31636 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആറ്റിങ്ങളിൽ ഒഎസ് അംബിക ജയിച്ചത്. ബിജെപി സ്ഥാനാർത്ഥിയായ പി സുധീറിനേയും യുഡിഎഫ് ആർഎസ്‌പി സഖ്യ സ്ഥാനാർത്ഥിയുമായ എ ശ്രീധരനേയും തോൽപ്പിച്ചാണ് അംബിക വിജയിച്ചത്.


കെ ശാന്തകുമാരി

എൽഡിഎഫ് സ്ഥാനാർത്ഥി കെ ശാന്തകുമാരി 3214 വോട്ടിനാണ് കോങ്ങാട് മണ്ഡലത്തിൽ വിജയിച്ചത്. യുസി രാമനും ബിജെപിയുടെ സുരേഷ് എമ്മുമാണ് എതിർ സ്ഥാനാർത്ഥികൾ.


ആർ ബിന്ദു

ഇരിങ്ങാലക്കുടയിൽ 5949 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആർ ബിന്ദുവിന്റെ വിജയം. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർത്ഥി ജേക്കബ് തോമസ് എന്നിവരെ പിന്തള്ളിയാണ് വിജയം.

കെകെ രമ

വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആർഎംപി നേതാവ് കെകെ രമ 7491 വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് എത്തുന്നത്. 2016 ൽ വടകരയിൽ മത്സരിച്ച രമ 20504 വോട്ട് നേടിയിരുന്നു.