തിരുവനന്തപുരം: സംസ്ഥാനത്ത് മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്ന കാറഡുക്ക കാട്ടാനപ്രതിരോധ പദ്ധതിയുടെ ഫീൽഡ് സർവ്വേ നടപടികൾ നവംബർ 11ന് ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി തലപ്പച്ചേരി മുതൽ പുലിപറമ്പ് വരെ 29 കിലോമീറ്റർ തൂക്ക് വേലിയാണ് സ്ഥാപിക്കുക. അഞ്ച് കോടി രൂപയാണ് പദ്ധതി നിർമ്മാണത്തിനും പരിപാലനത്തിനുമായി ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിരോധ മതിലുകൾ നിർമ്മിച്ച് വൈദഗ്ധ്യമുള്ള കേരളാ പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമ്മാണ ചുമതല.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകുന്ന പദ്ധതിയിൽ ജില്ലാ പഞ്ചായത്തും കാറഡുക്ക, ദേലംപാടി, ബേഡഡുക്ക, കുറ്റിക്കോൽ, മുളിയാർ ഗ്രാമപഞ്ചായത്തുകളും പങ്കാളികളാകും. എംപി., എംഎ‍ൽഎമാരുടെ പ്രാദേശിക വികസന ഫണ്ടും സർക്കാർ ധനസഹായവും ലഭ്യമാക്കാനും ശ്രമം നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പറഞ്ഞു. പദ്ധതി നടത്തിപ്പും, പരിപാലനവും സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറായി.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, വൈസ് പ്രസിഡന്റ് കെ രമണി, സ്ഥിരം സമിതി അധ്യക്ഷരായ പി.സവിത, സ്മിത പ്രിയരഞ്ജൻ, ഡി.എഫ്.ഒ പി ധനേഷ് കുമാർ, കെപിഎച്ച്സിസി എൻജിനീയർ പി എം ഹംസ, കാസർകോട് റെയ്ഞ്ച് ഓഫീസർ ടി ജി സോളമൻ, ഫോറസ്റ്റർ എൻ വി സത്യൻ, ബിഡിഒ എ ഷാജി, എൻ എ മജീദ് എന്നിവർ പങ്കെടുത്തു.