മലപ്പുറം: തവനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് 52 ലക്ഷം രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ. ഓൺലൈൻ ചാരിറ്റി പ്രവർത്തകനായ ഫിറോസിന്റെ കൈവശം പണമായുള്ളത് 5500 രൂപയാണ്. ഫെഡറൽ ബാങ്ക് ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ചഡിഎഫ്‌സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എംഡിസി ബാങ്കിൽ 1000 രൂപയും നിക്ഷേപമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുമുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ഫിറോസ് കുന്നംപറമ്പിലിന്റെ ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളുമാണുള്ളത്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണ് പണമായുള്ളത്. ഫിറോസ് കുന്നംപറമ്പിലിന് സ്വന്തമായുള്ള ഇന്നോവ കാറിന് 20 ലക്ഷത്തിനടുത്ത് വിലയുണ്ട്. ഇതുകൂടി കൂട്ടുമ്പോൾ 20,28,834 ജംഗമ ആസ്തിയാണ് ഫിറോസിനുള്ളത്.

കമ്പോളത്തിൽ 295000 രൂപ വരുന്ന ഭൂമി ഫിറോസിന് സ്വന്തമായുണ്ട്. 2053 സ്വകയർ ഫീറ്റുള്ള ഫിറോസിന്റെ വീടിന് 31.5 ലക്ഷം രൂപയെങ്കിലും വില വരും. ഇത് കൂടാതെ 80000 രൂപയുടെ മറ്റ് വസ്തുവകകളും ഫിറോസിന്റെ പേരിലുണ്ട്.

വാഹനവായ്പയായി ഫിറോസ് 92,2671 രൂപ അടയ്ക്കാനുണ്ട്. ഫിറോസ് പത്താം ക്ലാസ് പാസായിട്ടില്ല. ആലത്തൂർ, ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനുകളിലായി രണ്ട് ക്രിമിനൽ കേസുകൾ ഫിറോസിന്റെ പേരിലുണ്ട്. സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താനുള്ള മടി കൊണ്ടാണ് ഫിറോസ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കുന്നതെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. മന്ത്രി കെടി ജലീലിനെതിരെയാണ് ഫിറോസ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.