ടോക്യോ: ടോക്യോ ഒളിംപിക്സിന് തിരി തെളിയാൻ ആറ് ദിവസം മാത്രം അവശേഷിക്കേ ആശങ്ക പടർത്തി ഒളിംപിക് വില്ലേജിൽ കോവിഡ്. പരിശോധനയ്ക്കിടെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതായി ഒളിംപിക്സ് സംഘാടക സമിതി വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ഒഫീഷ്യലിനാണ് രോഗബാധ. എന്നാൽ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

താരങ്ങളും ഒഫീഷ്യൽസും താമസിക്കുന്ന ഒളിംപിക് വില്ലേജിന് പുറത്ത് ഹോട്ടലിലാണ് കോവിഡ് പോസിറ്റീവായ ആളെ താമസിപ്പിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഒളിംപിക് ഗ്രാമത്തിൽ കോവിഡ് പടർന്നാൽ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.

കോവിഡ് ഡെൽറ്റാ വകഭേദം പടരുന്നതിനാൽ ടോക്യോയിൽ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്സ് നടക്കുന്നത്. ജൂലൈ 12 മുതൽ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ ഇത്തവണ കാണികൾക്ക് പ്രവേശനമില്ല.

ജൂലൈ 23-ന് തുടങ്ങുന്ന ഒളിമ്പിക്സിനായി അത്ലറ്റുകൾ ഗെയിംസ് വില്ലേജിൽ വന്നു തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്സ് സമാപിക്കുക.കടുത്ത കോവിഡ് പ്രോട്ടോക്കോളാണ് ഒളിംപിക് വില്ലേജിൽ തയ്യാറാക്കിയിരിക്കുന്നത് എന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. ഒളിംപിക് ഗ്രാമത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് വ്യക്തമാക്കി.

ടോക്യോ ഒളിംപിക്സിന് 228 അംഗ ഇന്ത്യൻ സംഘമാണ് പങ്കെടുക്കുക. ഇവരിൽ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉൾപ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മാറ്റുരയ്ക്കും. 85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഒളിംപിക്സിനായി കൂടുതൽ ഇന്ത്യൻ താരങ്ങൾ ടോക്യോയിൽ എത്തിക്കൊണ്ടിരിക്കുകയാണ്.

ജപ്പാനിലെ ടോക്യോ നഗരത്തിൽ ഈ മാസം 23നാണ് ഒളിംപിക്സിന് തുടക്കമാകുന്നത്.2020-ൽ തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്സ് കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷത്തേക്ക് നീട്ടിവെയ്ക്കുകയായിരുന്നു.