വെല്ലിങ്ടൺ: 2022ലെ ആദ്യ സെഞ്ചുറി ന്യൂസിലൻഡ് താരം ഡേവോൺ കോൺവെയുടെ അക്കൗണ്ടിൽ. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലാണ് കോൺവെ (122) സെഞ്ചുറി നേടിയത്. ബേ ഓവലിൽ നടക്കുന്ന മത്സരത്തിൽ കോൺവെയുടെ സെഞ്ചുറി കരുത്തിൽ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോൾ കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തിട്ടുണ്ട്.

ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ മൊമിനുൽ ഹഖ് ന്യൂസിലൻഡിനെ ബാറ്റിംഗിനയക്കുകയായിരന്നു. നാലാം ഓവറിൽ തന്നെ ആതിഥേയർക്ക് ക്യാപ്റ്റൻ ടോം ലാഥത്തെ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുച്ചേർന്ന വിൽ യംഗ് (52) കോൺവെ സഖ്യം കിവീസിനെ മികച്ച നിലയിലേക്ക് നയിച്ചു. ഇരുവരും 138 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ യംഗ് റണ്ണൗട്ടായി.

പിന്നീടെത്തിയ റോസ് ടെയ്ലൽ (31), ടോം ബ്ലണ്ടൽ (11) എന്നിവർക്ക് അധികനേരം പിടിച്ചുനിൽക്കാനായില്ല. ഇതിനിടെ കോൺവെയും പവലിയനിൽ തിരിച്ചെത്തി. ഹെന്റി നിക്കോളാസാണ് (32) ക്രിസീലുള്ളത്. ഷൊറിഫുൽ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു. ഇബാദത്ത് ഹുസൈൻ, മൊമിനുൽ ഹഖ് എന്നിവർ ഓരോ വിക്കറ്റെടുത്തു.

ഇന്ത്യക്കെതിരെ പരമ്പര തോറ്റ ശേഷമാണ് ന്യൂസിലൻഡ് ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. ബംഗ്ലാദേശ്, പാക്കിസ്ഥാനെതിരെ പരാജപ്പെട്ടിരുന്നു. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റ് ജനുവരി ഒമ്പത് മുതൽ ക്രൈസ്റ്റ് ചർച്ചിൽ നടക്കും.