ആലപ്പുഴ: പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധന ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന 'ഫിഷ് സ്റ്റോക്ക് എൻഹാൻസ്മെന്റ് പ്രോഗ്രാം' പദ്ധതിയുടെ ഭാഗമായി കുട്ടനാട് നിയോജക മണ്ഡലത്തിലെ വിവിധ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ വരുമാനവും മത്സ്യസമ്പത്തും വർധിപ്പിക്കാനാണിത്. അശാസത്രീയമായ മത്സ്യബന്ധന രീതികൾ, ആവാസ വ്യവസ്ഥയുടെ നശീകരണം, മലിനീകരണം എന്നിവ മൂലം ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ അളവ് ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ചമ്പക്കുളം ബ്ലോക്ക് കടവിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പരിപാടി തോമസ് കെ. തോമസ് എംഎ‍ൽഎ. ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ശ്രീദേവി രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സജികുമാർ, ബെന്നി വർഗീസ്, കുട്ടനാട് മത്സ്യത്തൊഴിലാളി സംഘം പ്രസിഡന്റ് ശ്രീധരൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്‌ഐ. രാജീവ്, അസിസ്റ്റന്റ് ഡയറക്ടർ രമേശ് ശശിധരൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സിബി സോമൻ, പ്രൊജക്ട് കോ-ഓഡിനേറ്റർ എം. സീമ, അക്വാകൾച്ചർ പ്രൊമോട്ടർ ഭുവനേശ്വരിദേവി, ആഗ്‌നസ് സാലി എന്നിവർ പങ്കെടുത്തു.

ചമ്പക്കുളം ബ്ലോക്ക് കടവിന് സമീപമുള്ള പൊതു ജലാശയത്തിൽ നാലു ലക്ഷം ഗ്രാസ് കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാവാലം പഞ്ചായത്ത് തട്ടാശ്ശേരി കടവിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എം വി പ്രിയ ടീച്ചർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ സുരേഷ് എന്നിവരും നെടുമുടി പഞ്ചായത്ത് കടവിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ നായരും ബ്ലോക്ക് പഞ്ചായത്തംഗം ശ്രീദേവി രാജേന്ദ്രനും ചേർന്ന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉത്ഘാടനം ചെയ്തു.