തെന്മല: പരപ്പാർ തടാകത്തിൽ മത്സ്യഫെഡ് നടപ്പാക്കിയ പദ്ധതി പൂർണ്ണതയിലെത്താഞ്ഞതോടെ പ്രയോജനമില്ലാതായത് ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം.ഒരു പതിറ്റാണ്ട് മുൻപാണ് മത്സ്യഫെഡ് എസ്ടി വിഭാഗത്തിൽപെട്ടവർക്കു തടാകത്തിൽ നിന്നു മത്സ്യം പിടികൂടി വിൽപന നടത്തി ഉപജീവന മാർഗമായി പദ്ധതി നടപ്പിലാക്കിയത്. പരപ്പാർ തടാകത്തിൽ ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് അന്ന് നിക്ഷേപിച്ചത്.

മത്സ്യം വളർച്ചയിലെത്തിയതോടെ പിടികൂടാൻ എത്തിയപ്പോൾ തടാകം സ്ഥിതി ചെയ്യുന്നത് ശെന്തുരുണി വന്യജീവി സങ്കേതത്തിലാണെന്നു പറഞ്ഞു വനംവകുപ്പ് അനുമതി നിഷേധിച്ചു. വകുപ്പിന്റെ നിർദ്ദേശപ്രകാരം വനത്തിനകത്തെ എസ്ടി വിഭാഗക്കാർക്ക് മാത്രമെ മീൻ പിടിക്കാൻ അർഹതയുള്ളു.ഇതോടെ മത്സ്യബന്ധനത്തിനായി ലക്ഷങ്ങൾ മുടക്കി വള്ളവും വലയും വാങ്ങിവച്ച എസ്ടി വിഭാഗത്തിൽപെട്ടവർ ഇതോടെ നിരാശയിലുമായി.ഇതിൽ ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാൽ ശെന്തുരുണിയിൽ എസ്ടി വിഭാഗത്തിന്റെ കോളനികളൊന്നുമില്ല എന്നതാണ്.ഇതോടെ ലക്ഷങ്ങൾ മുടക്കിയ മത്സ്യക്കൃഷി ലക്ഷ്യസ്ഥാനത്തെത്താതെ പോയി.

എന്നാൽ ഇന്ന് ഈ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുന്നത് തമിഴ്‌നാടിനാണ്.വേനൽക്കാലത്ത് കൃഷിക്കായി ഈ വെള്ളം ഉപയോഗിക്കുന്നതിനൊപ്പം മത്സ്യക്കൃഷിയും നടത്തി വരുമാനം ഉണ്ടാക്കുകയാണ്. ഇവിടെ പിടികൂടുന്ന മത്സ്യത്തിന്റെ നല്ലൊരു ശതമാനവും കേരളത്തിലേക്കാണ് വിൽപനയ്ക്കായി എത്തുന്നത്. രാവിലെ പിടികൂടുന്ന മത്സ്യം 8ന് മുൻപ് ആര്യങ്കാവ് അതിർത്തി കടന്നെത്തുന്നതും. കിലോയ്ക്ക് 150 രൂപ മുതലാണ് അണക്കെട്ടിലെ മത്സ്യത്തിന് കച്ചവടക്കാർ വാങ്ങുന്നത്