തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മേഖലകളിലെ തൊഴിലാളികൾക്കും വരുമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. പുതിയ കാലഘട്ടത്തിനനുസരിച്ച് വൈവിധ്യമാർന്ന നിരവധി പദ്ധതികൾ പ്രാവർത്തികമാക്കി സംസ്ഥാനത്തെ മത്സ്യമേഖല മുന്നോട്ട് പോവുകയാണ്. സർക്കാർ പദ്ധതികൾ മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിച്ചുവരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് വിഷരഹിതമായ മത്സ്യം ഉറപ്പാക്കാനാണ് മത്സ്യഫെഡ് ഔട്ലെറ്റുകൾ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. കല്ലറ ചന്തയിൽ മത്സ്യഫെഡിന്റെ പുതിയ ഫിഷ് മാർട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ നിയമസഭ നിയോജക മണ്ഡലത്തിലും ഒരു ഫിഷ് മാർട്ട് എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഫിഷ് മാർട്ട് തുടങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ നാലാമത്തെ ഫിഷ് മാർട്ടാണ് വാമനപുരം നിയോജകമണ്ഡലത്തിൽ തുറന്നത്. വിഴിഞ്ഞം, പൂവാർ, പൂന്തുറ, മരിയനാട്, പെരുമാതുറ, മുതലപൊഴി എന്നിവിടങ്ങളിൽ നിന്നും വിവിധ ഫിഷ് ലാൻഡിങ് സെന്ററുകളിൽ നിന്നും മത്സ്യഫെഡ് നേരിട്ടും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴിയുമാണ് ഇവിടെ മത്സ്യം സംഭരിക്കുന്നത്. നെയ്മീൻ, ആവോലി, വറ്റ, കൊഴിയാള, കരിമീൻ, മോത, വേളാപാര, ചൂര, ചെമ്മീൻ, അയല, ചാള തുടങ്ങി 25 ലധികം മത്സ്യ ഇനങ്ങൾ ഇവിടെ വിൽപ്പനയ്ക്കെത്തിക്കുന്നു.

കടൽ, കായൽ മത്സ്യങ്ങൾക്ക് പുറമെ മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള ഐസ് & ഫ്രീസിങ്ങ് പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ചെമ്മീൻ, ചൂര, കൂന്തൾ എന്നീ മത്സ്യങ്ങളുടെ അച്ചാറുകൾ, മീൻകറിക്കൂട്ടുകൾ, ചെമ്മീൻ ചമ്മന്തി പൊടി, ചെമ്മീൻ റോസ്റ്റ് തുടങ്ങിയ ഉൽപന്നങ്ങളും മാർട്ടിൽ ലഭ്യമാണ്. ജീവിതശൈലി രോഗങ്ങളായ അമിതവണ്ണം, കൊളസ്ട്രോൾ എന്നിവ കുറക്കുന്നതിന് മത്സ്യഫെഡ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന 'കൈറ്റോൺ' ഉം ഇവിടെ നിന്ന് വാങ്ങാം. ശീതീകരിച്ച ഫിഷ് മാർട്ടിൽ നിന്നും ഉപഭോക്താക്കൾക്ക് മത്സ്യം വെട്ടി വൃത്തിയാക്കി വാങ്ങാനുള്ള സൗകര്യവുമുണ്ട്.

ഡി.കെ മുരളി എംഎ‍ൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജി.ജെ, വൈസ് പ്രസിഡന്റ് നജിൻഷാ എസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം റാസി , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മത്സ്യഫെഡ് ചെയർമാൻ റ്റി.മനോഹരൻ, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ദിനേശൻ ചെറുവാട്ട് തുടങ്ങിയവരും പങ്കെടുത്തു.