മംഗളൂരു: മംഗളൂരുവിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിക്ക് നേരെ ആക്രമണം. സഹ മത്സ്യത്തൊഴിലാളികളാണ് യുവാവിനെ മർദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കിയത്. മംഗളൂരുവിലെ തീരപ്രദേശമായ ബന്ദറിലാണ് സംഭവം.

ആന്ധ്രാപ്രദേശുകാരനായ വൈല ഷീനു എന്ന തൊഴിലാളിയെയാണ് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ ഷീനുവിന്റെ കാലുകൾ ബന്ധിച്ച് ക്രെയിനിൽ തലകീഴായി തൂക്കിയ നിലയിലാണ്.

സഹ മത്സ്യത്തൊഴിലാളികൾ ഷീനുവിനോട് മൊബൈൽ മോഷ്ടിച്ച കാര്യം സമ്മതിക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. തനിക്ക് വേദനിക്കുന്നുവെന്ന് ഷീനു പറയുന്നുണ്ടെങ്കിലും മർദ്ദനം തുടരുകയായിരുന്നു. ഫോൺ മോഷ്ടിച്ചത് താനല്ലെന്ന് ഷീനു പറയുന്നുണ്ടെങ്കിലും കൂട്ടത്തിലൊരാൾ ഷീനുവിനെ ചവിട്ടുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ എൻ.ശശികുമാർ പറഞ്ഞു.