ഫൈബർ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായിട്ട് നാലാം ദിവസം; റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ
- Share
- Tweet
- Telegram
- LinkedIniiiii
മലപ്പുറം: മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ഊർജ്ജിതം ആക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. മത്സ്യത്തൊഴിലാളികൾ പൊന്നാനിയിൽ റോഡ് ഉപരോധിച്ചു. തൃശ്ശൂർ - കോഴിക്കോട് തീരദേശ റോഡിലായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.
മത്സ്യത്തൊഴിലാളികളായ മുഹമ്മദാലി, ഇബ്രാഹിം, ബീരൻ എന്നിവരെ വ്യാഴാഴ്‌ച്ചയാണ് കടലിൽ കാണാതായത്. അന്നുമുതൽ മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും തെരച്ചിൽ തുടരുകയാണെങ്കിലും കണ്ടെത്താനായില്ല. നാല് ദിവസമായിട്ടും തെരച്ചിലിനായി മതിയായ സർക്കാർ സംവിധാനങ്ങൾ ഇല്ലെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചത്.
കോസ്റ്റ് ഗാർഡും നേവിയും ഹെലികോപ്ടറും കപ്പലും ഉപയോഗിച്ച് സംയുക്ത തെരെച്ചിൽ നടത്തുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ അറിയിച്ചു. അനേഷണം കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇവർ അറിയിച്ചതിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികൾ ഉപരോധം അവസാനിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ