തിരുവനന്തപുരം: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ അടിയന്തിരമായി പാലിക്കാൻ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്റെ നിർദ്ദേശം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് സർക്കാർ പൊതു മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ സ്ഥാപിക്കാൻ അനുമതി നൽകാം. സമ്മേളനങ്ങൾ. ഉത്സവങ്ങൾ എന്നിവയോട് അനുബന്ധിച്ച് പാതയോരങ്ങളിൽ മാർഗതടസം ഉണ്ടാക്കാതെ ഒരു നിശ്ചിത സമയപരിധി തീരുമാനിച്ച് കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കണം.

പൊതു ഇടങ്ങളിൽ ഗതാഗതത്തിനും കാൽനടയ്ക്കും തടസമുണ്ടാക്കുന്ന രീതിയിൽ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കാൻ അനുവദിക്കില്ല. ഗതാഗതത്തിനും കാൽനടയ്ക്കും തടസമുണ്ടാക്കുന്ന രീതിയിൽ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെസെക്രട്ടറിമാർ അടിയന്തിരമായി അവ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണം, കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങണം,

കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയ-സാമുദായിക സ്പർദ്ധയ്ക്ക് വഴിവയ്ക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം, കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച് തർക്കങ്ങളുണ്ടായാൽ, പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാർ തേടണം.

ജില്ലാ കളക്ടർമാരും പൊലീസ് മേധാവിമാരും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.