കോഴിക്കോട്: വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായ കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിന് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. കുടിവെള്ളം ശേഖരിച്ച സർട്ടിഫിക്കറ്റ്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ എടുത്തിരിക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുമില്ല.

കുടിവെള്ള സാമ്പിൾ അടക്കം ശേഖരിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഭക്ഷ്യ സുരക്ഷാ ഓഫീസർ അറിയിച്ചു. ഒക്ടോബർ മാസം മാത്രം ജില്ലയിൽ 10 ഹോസ്റ്റലുകളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി 34000 രൂപ പിഴയിടാക്കി. വരും ദിവസവും പരിശോധനകൾ തുടരുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

15 വിദ്യാർത്ഥിനികൾക്കാണ് വിഷബാധയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്. ഇവരിൽ ഏഴുപേരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ളത്. മറ്റ് വിദ്യാർത്ഥിനികളുടെ നില തൃപ്തികരമാണ്. ഇന്നലെ ഹോസ്റ്റലിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

എന്നാൽ ഇരുനൂറിലധികം കുട്ടികൾ ഭക്ഷണം കഴിച്ചെന്നും കുറച്ച് പേർക്ക് മാത്രമായി വിഷബാധ ഉണ്ടായത് എങ്ങനെയാണെന്ന് അറിയില്ലെന്നുമാണ് ഹോസ്റ്റൽ അധികൃതർ പറയുന്നത്.