ബ്യൂണസ് ഐറിസ്: ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് വമ്പൻ വിജയം ഹാട്രിക്ക് നേട്ടത്തോടെ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഗോൾ റെക്കോഡ് മറികടന്ന് ലയണൽ മെസ്സി താരമാവുകയും ചെയ്തു. മിന്നും ഫോമിലാണ് മെസി പന്തു തട്ടിയത്.

രാജ്യാന്തര കരിയറിലെ പെലെയുടെ 77 ഗോളുകളെന്ന നേട്ടമാണ് മെസ്സി മറികടന്നത്. രാജ്യാന്തര കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ദക്ഷിണ അമേരിക്കൻ താരമെന്ന നേട്ടവും പെലെയെ മറികടന്ന് മെസ്സി സ്വന്തമാക്കി. മെസ്സിയുടെ ഹാട്രിക്ക് മികവിൽ ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന തകർത്തത്. അർജന്റീനയ്ക്കായി മെസ്സിയുടെ ഏഴാം ഹാട്രിക്കാണിത്.

14-ാം മിനിറ്റിലെ ഗോളിൽ പെലെയുടെ 77 രാജ്യാന്തര ഗോളുകളെന്ന നേട്ടത്തിനൊപ്പമെത്തിയ മെസ്സി 64-ാം മിനിറ്റിലെ ഗോളിൽ അദ്ദേഹത്തെ മറികടന്നു. പിന്നീട് 87-ാം മിനിറ്റിൽ ഹാട്രിക്ക് തികച്ച മെസ്സി 153 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് തന്റെ ഗോൾ നേട്ടം 79 ആക്കി.
രാജ്യാന്തര ഫുട്ബോളിലെ ഗോൾവേട്ടക്കാരിൽ നിലവിൽ ആറാം സ്ഥാനത്താണ് മെസ്സി. 180 മത്സരങ്ങളിൽ നിന്ന് 111 ഗോളുകളോടെ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഈ പട്ടികയിൽ ഒന്നാമത്.

26 ഗോളുകളുമായി ദക്ഷിണ അമേരിക്കയിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന നേട്ടം ലൂയിസ് സുവാരസിനെ മറികടന്ന് മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.