സാവോപോളോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ക്ലാസിക്ക് പോരാട്ടം. ലാറ്റിനമേരിക്കയിൽ ലോകഫുട്‌ബോളിലെ വമ്പന്മാരായ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടും.ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് ബ്രസീലിലെ കൊറിന്ത്യൻസ് അറീനയിലാണ് മത്സരം. കോപ്പ അമേരിക്കയ്ക്ക് ശേഷം മെസിയുടെ അർജന്റീനയും നെയ്മറുടെ ബ്രസീലും നേർക്കുനേർ വരുന്ന ആദ്യ മത്സരമാണ് കൊറിന്ത്യൻസ് അറീനയിൽ ഇന്ന് നടക്കുക.

പ്രീമിയർ ലീഗിൽ കളിക്കുന്ന റോബർട്ടോ ഫിർമിനോ, അലിസൺ ബെക്കർ, തിയാഗോ സിൽവ, ഫ്രെഡ്, ഫാബീഞ്ഞോ, ഗബ്രിയേൽ ജെസ്യൂസ്, റിച്ചാർലിസൺ, എഡേഴ്സൺ, തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവം ബ്രസീലിന് തിരിച്ചടിയാവും. നെയ്മറുടെ മങ്ങിയ ഫോമും ആശങ്കയാണ്. എങ്കിലും അവസാന മത്സരത്തിൽ എവർട്ടെൻ റിബെയ്‌റോയുടെ ഗോളിന് ചിലെയെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ബ്രസീൽ കോച്ച് ടിറ്റെ.

തോൽവി അറിയാതെ കുതിക്കുന്ന ലിയോണൽ സ്‌കലോണിയുടെ അർജന്റീന കഴിഞ്ഞ ദിവസം ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തോൽപിച്ചിരുന്നു. നായകൻ ലിയോണൽ മെസിക്ക് കാലിന് പരിക്കേറ്റെങ്കിലും ബ്രസീലിനെതിരായ നിർണായക മത്സരത്തിൽ പുറത്തിരുത്താൻ സാധ്യതയില്ല. സസ്പെൻഷൻ കഴിഞ്ഞ ക്രിസ്റ്റ്യൻ റൊമേറോയും ലിയാൻഡ്രോ പരേഡസും തിരിച്ചെത്തുന്നതും അർജന്റീനയ്ക്ക് കരുത്താവും.

ലൗറ്റരോ മാർട്ടിനസും ഡി മരിയയും മെസിക്കൊപ്പം താളം കണ്ടെത്തിയതിനാൽ പൗളോ ഡിബാല കാത്തിരിക്കേണ്ടിവരും. ഏഴ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 21 പോയിന്റുമായി ബ്രസീലാണ് മേഖലയിൽ ഒന്നാമത്. 15 പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്തും.

അതേസമയം യുറോപ്പിലും ഇന്ന് വാശിയേറിയ പോരാട്ടങ്ങളാണ്.ഗാരെത് ബെയ്‌ലിന്റെ വെയ്ൽസ് രാത്രി ഒൻപതരയ്ക്ക് ബെലാറസിനെ നേരിടും. യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട്, അൻഡോറയെയും ഹങ്കറി, അൽബേനിയയെയും സ്പെയ്ൻ, ജോർജിയയെയും ജർമനി, അർമേനിയയെയും ഇറ്റലി, സ്വിറ്റ്‌സർലൻഡിനെയും ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയം, ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും.