തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുൻ മാനേജർ വിളപ്പിൽ കാട്ടുവിള ശ്രീകൈലാസത്തിൽ പി.ഗോപകുമാറിനെ കോടതി അഴിമതിക്കേസിൽ രണ്ടുവർഷം തടവിനും 25000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.ബി.സ്നേഹലതയാണ് പ്രതിയെ ശിക്ഷിച്ചത്.

നോർക്ക റൂട്ട്സിൽ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്ന വിഭാഗത്തിലെ മാനേജർ ആയിരുന്നു ഗോപകുമാർ. ഉദ്യോഗസ്ഥരുടെ ശമ്പള ബില്ല് മാറുന്നതടക്കമുള്ള ചുമതലയും ഇദ്ദേഹത്തിനായിരുന്നു. നോർക്ക സിഇഒ. ഉദ്യോഗസ്ഥരുടെ ശമ്പളത്തിനായി എഴുതി നൽകിയ ചെക്കിലെ തുക ക്യാഷ് ബുക്കിൽ മാറ്റിയെഴുതി പണം തട്ടിയെടുത്തു എന്നാണ് വിജിലൻസ് കേസ്.

പ്രതി ജീവനക്കാർക്കുള്ള 15,000 രൂപ തട്ടിയെടുത്തുവെന്നാണ് വിജിലൻസ് ആരോപിക്കുന്നത്. വിജിലൻസ് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ്.ചെറുന്നിയൂർ ഹാജരായി.