ഫ്രഞ്ച് പാർലമെന്റ് 15 വയസ്സിന് താഴെയുള്ള കുട്ടിയുമായിട്ടുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനും ഇത്തരക്കാർക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതുമായും നിയമനിർമ്മാണം നടത്താനുള്ള ബില്ലിന് അംഗീകാരം നല്കി.ഫ്രഞ്ച് പാർലമെന്റായ ദേശീയ അസംബ്‌ളി ആണ് അംഗീകാരം നൽകിയത്. ബിൽ ഏകകണ്ഠമായാണ് പാർലമെന്റ് പ്രതിനിധികൾ പാസാക്കിയത്.

രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചത്. 18 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമാണെന്ന് നിലവിലെ നിയമം കണക്കാക്കിയിരുന്നത്. നിലവിലെ നിയമപ്രകാരം ബലാത്സംഗ കുറ്റം ചുമത്തണമെങ്കിൽ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധം നടന്നതായി തെളിയിക്കണം.

നമ്മുടെ കുട്ടികൾക്കും നമ്മുടെ സമൂഹത്തിനും വേണ്ടിയുള്ള ചരിത്രപരമായ നിയമനിർമ്മാണമെന്ന് നീതി നിയമ വകുപ്പ് മന്ത്രി എറിക് ഡുപോൻഡ് മൊറേറ്റി ദേശീയ അസംബ്‌ളിയിൽ വ്യക്തമാക്കി. തെരുവുകളിലെ ലൈംഗിക പീഡനത്തെ കുറ്റകൃത്യമായി കണക്കാക്കി 2018 മുതലാണ് ഫ്രാൻസിൽ ലൈംഗിക കുറ്റകൃത്യ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ തുടങ്ങിയത്. മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി യോജിക്കുന്ന നിയമമാണ് വ്യാഴാഴ്ച ഫ്രഞ്ച് പാർലമെന്റ് പാസാക്കിയത്.